ഇസ്രയേലിലും പലസ്തീനിലും സമാധാനം വേണം; എല്ലാ യുദ്ധങ്ങളും പരാജയം; ഇരു രാജ്യങ്ങളോടും ആയുധം താഴെവെയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ഹമാസും ഇസ്രയേലും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ നിന്ന് ഇരുവിഭാഗവും പിന്നോട്ട് പോകണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇസ്രയേലിലും പലസ്തീനിലും സമാധാനം വേണം. ഭീകരവാദവും യുദ്ധവും നിരവധി നിരപരാധികളുടെ മരണത്തിലേക്കും കഷ്ടപ്പാടുകളിലേക്കും നയിക്കും. അത് ഒരിക്കലും പരിഹാരത്തിലേക്ക് നയിക്കില്ലെന്നും വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ മാര്‍പ്പാപ്പ പറഞ്ഞു.

ഇരു വിഭാഗവും ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. എല്ലാ യുദ്ധങ്ങളും പരാജയമാണ്. ഇസ്രയേലിലും പലസ്തീനിലും സമാധാനത്തിനായി നമുക്ക് പ്രാര്‍ഥിക്കാമെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

അതേസമയം, പലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെതിരെ രൂക്ഷമായി ഇസ്രായേല്‍ തിരിച്ചടിക്കുകയാണ്. ഹമാസിന്റെ ആക്രമണത്തില്‍ ഇതോടകം 600 ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് 2000പേര്‍ക്ക് പരിക്കേറ്റതായും 750ലേറെ ആളുകളെ കാണാതായതായും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസയില്‍ ഇസ്രായേല്‍ ശക്തമായ ആക്രമണം തുടരുന്നുണ്ട്. പലസ്തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളനുസരിച്ച് 20 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 370 പേര്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. 2200ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹമാസ് നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് ഗാസയെ വിജന ദ്വീപാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേല്‍ ആക്രമണം തുടരുന്നത്. നിലവില്‍ വൈദ്യസഹായം പോലും നല്‍കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണെന്ന് സന്നദ്ധ സംഘടനയായ പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറയുന്നു.

ഗാസയിലെ 429 കേന്ദ്രങ്ങളില്‍ ഇതോടകം വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ആക്രമണത്തില്‍ 330 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിലംപൊത്തിയിട്ടുണ്ട്. ഹമാസിന്റെ ആയുധ കേന്ദ്രങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് സൈന്യം അറിയിച്ചു. ഇതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ അവലോകന യോഗം വിളിച്ചു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തെല്‍ അവിവിലെത്തി സാഹചര്യങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്.