പാകിസ്ഥാനിൽ പെട്രോൾ വില ലിറ്ററിന് 450 രൂപ കടന്നു, ഡീസലിന് 520; മറ്റ് മാർഗമില്ലെന്ന് മന്ത്രി; പ്രതിസന്ധിയിൽ സർക്കാരിനൊപ്പം നിൽക്കാൻ അഭ്യർത്ഥിച്ച് ഷാഹിദ് അഫ്രീദി

ഇറാൻ യുദ്ധം മൂലമുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധിയെത്തുടർന്ന് പാകിസ്ഥാനിൽ ഇന്ധനവില സർവ്വകാല റെക്കോർഡിൽ. പെട്രോൾ ലിറ്ററിന് 458.40 പാകിസ്ഥാൻ രൂപയായാണ് വർധിപ്പിച്ചത്. പെട്രോൾ വിലയിൽ 42.7 ശതമാനത്തിന്റെയും ഡീസൽ വിലയിൽ 54.9 ശതമാനത്തിന്റെയും വർധനവാണ് വരുത്തിയത്.

അന്താരാഷ്ട്ര വിപണികളിലെ പെട്രോൾ വില വർദ്ധനവിന് ശേഷം പെട്രോളിന് 458.40 പാകിസ്ഥാൻ രൂപയായി വർധിപ്പിച്ചു (ലിറ്ററിന് $1.64). വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നുവെന്ന് മന്ത്രി അലി പെർവൈസ് മാലിക് പറഞ്ഞു. ഡീസലിന്റെ വില ലിറ്ററിന് 520.35 പാകിസ്ഥാൻ രൂപയായി ($1.86) നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് സംരക്ഷണം നൽകാൻ സർക്കാർ പരമാവധി ശ്രമിച്ചുവെന്നും വിഭവങ്ങൾ പരിമിതമായതിനാലും ഈ യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകൾ നിലവിൽ കാണാത്തതിനാലും വിലവർദ്ധനവിന് സർക്കാർ നിർബന്ധിതരായെന്നും പെർവൈസ് പറഞ്ഞു.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമാകുന്നതിനിടെ, ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കണമെന്ന് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി അഭ്യർത്ഥിച്ചു. പെട്രോൾ വില കൂടി വർധിപ്പിച്ചതോടെ പാകിസ്താനിലെ സാധാരണക്കാരുടെ ജീവിതച്ചെലവ് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കുകയാണ്. ഇറാൻ ഹോർമുസ് ജലപാത അടച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.