ട്രംപിന്റെ ജറുസലം പ്രഖ്യാപനം : പാലസ്തീന്‍ യുഎസ് സ്ഥാനപതിയെ തിരിച്ചു വിളിച്ചു

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് അമേരിക്കന്‍ സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു.
സ്ഥാനപതി ഹുസം സോംലോട്ടിനെ പിന്‍വലിക്കുകയാണെന്ന് പലസ്തീന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഡബ്ല്യുഎഎഫ്എ അറിയിച്ചു.

രണ്ടാഴ്ച മുന്‍പാണ് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് തര്‍ക്കം നിലനില്‍ക്കുന്ന ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചത്. ജറുസലമിലേക്ക് എംബസി മാറ്റുകയാണെന്നും ട്രംപ് അറിയിച്ചിരുന്നു. ട്രംപിന്റെ നടപടിയോട് പാലസ്തീനുള്ള അതൃപ്തി കാരണമാണ് അമേരിക്കയിലെ പലസ്തീന്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ചത്. സമാധാനത്തിന്റെ ഇടനിലക്കാരായി ഇനി അമേരിക്കയെ അംഗീകരിക്കില്ലെന്നു പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബാസ് വ്യക്തമാക്കി.

ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 13 പലസ്തീന്‍ പൗരന്‍മാരാണു കൊല്ലപ്പെട്ടത്. ട്രംപിന്റെ പ്രഖ്യാപനത്തെ കഴിഞ്ഞ ദിവസം യുഎന്‍ പൊതുസഭ വോട്ടിനിട്ടു തള്ളിയിരുന്നു. യു.എസിനെതിരേ വോട്ടുചെയ്താല്‍ രാജ്യങ്ങള്‍ക്കു നല്‍കുന്ന സഹായധനം റദ്ദാക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി വകവെക്കാതെയാണ് പൊതുസഭ പ്രമേയം പാസാക്കിയത്.