നാണക്കേടിന് പകരം വീട്ടാന്‍ പാകിസ്ഥാന്‍; ചൈനയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ ആവശ്യപ്പെടും; നടപടി ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത പ്രഹരം ലഭിച്ചതോടെ

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് മിസൈലുകളും ഡ്രോണുകളും ഇന്ത്യന്‍ സൈന്യം വ്യാപകമായി തകര്‍ത്തതിന് പിന്നാലെ പ്രതിരോധ രംഗത്ത് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ പാകിസ്ഥാന്‍ നീക്കം. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതിരുന്നത് പാകിസ്ഥാന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിന് പരിഹാരമായാണ് പ്രതിരോധ രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ചൈനയുടെ സഹായം തേടിയിരിക്കുന്നത്.

ചൈനയില്‍നിന്ന് ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതിക വിദ്യ കൈവശപ്പെടുത്താനുള്ള ശ്രമത്തിലാണ് നിലവില്‍ പാകിസ്ഥാന്‍. ചൈനീസ് ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍ സാങ്കേതിക വിദ്യ വാങ്ങാനാണ് പാക് ശ്രമം. ചൈനയുടെ ഡിഎഫ്-17 മിസൈല്‍ സംവിധാനത്തിലാണ് പാകിസ്ഥാന്റെ നോട്ടം. ശബ്ദത്തേക്കാള്‍ അഞ്ചുമുതല്‍ 10 മടങ്ങുവരെ വേഗം കൈവരിക്കാന്‍ കഴിയുന്ന മധ്യദൂര ഹൈപ്പര്‍സോണിക് മിസൈലാണ് ഡിഎഫ്-17.

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയം ഇന്ത്യയ്‌ക്കെതിരെ സ്വന്തമായി വികസിപ്പിച്ച ഫത്താ മിസൈലുകളാണ് പാകിസ്ഥാന്‍ ഉപയോഗിച്ചത്. എന്നാല്‍ ഫത്താ മിസൈലുകള്‍ക്ക് ഇന്ത്യയുടെ പ്രതിരോധത്തെ മറികടക്കാനായില്ല. ഇന്ത്യയ്‌ക്കെതിരെ ഫത്താ-1, ഫത്താ-2 മിസൈലുകള്‍ പാകിസ്ഥാന്‍ പ്രയോഗിച്ചിരുന്നു. ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകളാണ് ഇവയെന്നാണ് പാകിസ്ഥാന്റെ അവകാശവാദം.

Read more

ചൈനീസ് നിര്‍മിത സിഎം-400എകെജി മിസൈലുകളും പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ചു. ജെഎഫ്-17 യുദ്ധവിമാനത്തില്‍ നിന്നാണ് ഈ മിസൈല്‍ പാകിസ്ഥാന്‍ പ്രയോഗിച്ചത്. എന്നാല്‍ എല്ലാ ആക്രമണശ്രമങ്ങളും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തുകളഞ്ഞു.