ഓപ്പറേഷന്‍ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ ആക്രമണം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ അമേരിക്കയുടെ സഹായം തേടിയതായി വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്ത്. അമേരിക്കയുടെ വിദേശ ഏജന്റ് രജിസ്ട്രേഷന്‍ ആക്ടിന് കീഴില്‍ ഫയല്‍ ചെയ്ത രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. പാകിസ്ഥാന്‍ നയതന്ത്രജ്ഞരും പ്രതിരോധ ഉദ്യോഗസ്ഥരും യുഎസ് നയതന്ത്ര പ്രതിനിധികളുമായി 50-ലധികം തവണ ഇമെയിലുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും ബന്ധപ്പെട്ടുവെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് യാചിച്ചുവെന്നുമാണ് രേഖകള്‍. കൂടാതെ ഉദ്യോഗസ്ഥരുമായും ഇടനിലക്കാരുമായും യുഎസ് മാധ്യമങ്ങളുമായും നേരിട്ട് കൂടിക്കാഴ്ചകള്‍ക്ക് പോലും പാക് നയതന്ത്രജ്ഞര്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്നാണ് രേഖകള്‍ പറയുന്നത്.
നേരത്തെ ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത നാശനഷ്ടം സംഭവിച്ച പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് ഇന്ത്യയാണ് സമീപിച്ചതെന്ന അവകാശവാദം പോലും നടത്തിയിരുന്നു. ഇതെല്ലാം പൊളിച്ചു കൊണ്ടാണ് എങ്ങനേയും ഇന്ത്യയുടെ സൈനിക നടപടി അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ ഓടിനടന്ന് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്ന വിവരങ്ങള്‍ രേഖാമൂലം പുറത്തുവരുന്നത്. സഹായത്തിന് പ്രതിഫലമായി കൂടുതല്‍ നിക്ഷേപങ്ങള്‍, പ്രത്യേക പ്രവേശനം, നിര്‍ണ്ണായക ധാതുക്കളും പാകിസ്ഥാന്‍ യുഎസിന് വാഗ്ദാനം ചെയ്തെന്നും രേഖകളില്‍ പറയുന്നു.
പാക് അനുകൂല നിയമ സ്ഥാപനമായ സ്‌ക്വയര്‍ പാറ്റണ്‍ ബോഗ്സിന്റെ പട്ടിക പ്രകാരം പാകിസ്ഥാന്‍ നയതന്ത്രജ്ഞരും പ്രതിരോധ ഉദ്യോഗസ്ഥരും ഇമെയിലുകള്‍ വഴിയും ഫോണ്‍ കോളുകള്‍ വഴിയും അമ്പതിലധികം തവണ യുഎസ് അധികൃതരെ സമീപിച്ചുവെന്നും വെളിവാക്കപ്പെടുന്നു. ഇന്ത്യയെ സംഭാഷണത്തിന് പ്രേരിപ്പിക്കാനും ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാനും യുഎസിനോട് പാകിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചുവെന്നും യുഎസ് മധ്യസ്ഥതയെ സ്വാഗതം ചെയ്യുന്നുവെന്നും രേഖകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം താന്‍ നിര്‍ത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ആദ്യം സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തിയതും ട്രംപായിരുന്നു. അതിന് ശേഷമാണ് ഔദ്യോഗികമായി രാജ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നത് വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉണ്ടാക്കിയിട്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ ട്രംപിന്റെ അവകാശ വാദങ്ങളെ ശക്തമായി നേരിട്ടിട്ടില്ല. കഴിഞ്ഞ ദിവസവും താനാണ് ഇന്ത്യ- പാക് സംഘര്‍ഷം നിര്‍ത്തിയതെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ പാകിസ്ഥാന്‍ ലോബിയിങ്ങിനു ചെലവഴിക്കുന്ന തുക ഗണ്യമായി വര്‍ദ്ധിപ്പിച്ചത് എങ്ങനെയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ പുറത്തുവിട്ട ഒരു അന്വേഷണ റിപ്പോര്‍ട്ടിലും എടുത്തു കാണിച്ചിരുന്നു. ‘മധ്യസ്ഥത വഹിക്കാനുള്ള അമേരിക്കയുടെ താല്പര്യം പാകിസ്ഥാന്‍ സ്വാഗതം ചെയ്യും’ എന്ന് പാകിസ്ഥാന്‍ പറഞ്ഞതായി രേഖകള്‍ വെളിപ്പെടുത്തുന്നു. ഇത് നേരത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പല വേദികളിലും പറഞ്ഞതുമാണ്.
ജമ്മു കശ്മീര്‍ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ പ്രസിഡന്റ് ട്രംപ് പ്രകടിപ്പിച്ച സന്നദ്ധതയെ പാകിസ്ഥാന്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം, യുഎസ്സുമായുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചുള്ള ഒരു രേഖയും പാകിസ്ഥാന്‍ പുറത്തിറക്കി. ‘അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം പുതുക്കാന്‍ പാകിസ്താന്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണ്. വ്യക്തവും മുന്നോട്ടുള്ളതുമായ ഒരു അജണ്ട ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രധാന താല്‍പര്യങ്ങളെ സേവിക്കും. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും യുവത്വമുള്ളതുമായ രാജ്യങ്ങളിലൊന്നെന്ന നിലയില്‍, സാമ്പത്തിക വളര്‍ച്ചയ്ക്കും പാകിസ്താന്‍ വലിയ വാഗ്ദാനം നല്‍കുന്നു.’ രേഖയില്‍ പറയുന്നു.
Read more
2025 നവംബറില്‍, ട്രംപ് ഭരണകൂടത്തിലേക്ക് വേഗത്തില്‍ പ്രവേശനം നേടാനും അനുകൂലമായ വ്യാപാര, നയതന്ത്ര ഫലങ്ങള്‍ നേടാനും വേണ്ടി വാഷിങ്ടണിലെ ആറ് ലോബിയിങ് സ്ഥാപനങ്ങളുമായി ഏകദേശം അഞ്ചു മില്യണ്‍ ഡോളറിന്റെ വാര്‍ഷിക കരാറുകളില്‍ പാകിസ്താന്‍ ഒപ്പുവെച്ചതായി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമാബാദ് സെയിഡന്‍ ലോ എല്‍എല്‍പിയുമായി ജാവലിന്‍ അഡൈ്വസേഴ്സ് വഴി കരാര്‍ ഒപ്പിട്ട് ആഴ്ചകള്‍ക്ക് ശേഷം, ട്രംപ് പാകിസ്താന്‍ സൈന്യത്തിന്റെ ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ വൈറ്റ് ഹൗസില്‍ സ്വീകരിച്ചിരുന്നു.







