ഇന്ത്യ- പാക് വിഷയത്തില്‍ ട്രംപ് ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി; അടുത്തിടെ ഉണ്ടായ സൈനിക നടപടി മറ്റൊരു തലത്തിലേക്ക് നീങ്ങാത്തതിന് പിന്നിലെ ട്രംപിന്റെ ഇടപെടലിനും പ്രശംസ

ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരനാകാന്‍ അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിനോട് അപേക്ഷിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യയുമായുള്ള പ്രശ്‌നത്തില്‍ ഇടനില വഹിക്കണമെന്ന് ട്രംപിനോട് അഭ്യര്‍ഥിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി അടുത്തിടെ ഉണ്ടായ സൈനിക നീക്കം മറ്റൊരു തലത്തിലേക്ക് പോകാതെ നിന്നതിന് പിന്നിലെ ട്രംപിന്റെ പങ്ക് പ്രശംസനീയമാണെന്നും പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കും മുമ്പ് തന്നെ വിവരം പുറത്തുവിട്ട് അവകാശവാദം ഉന്നയിച്ച ട്രംപ്, നരേന്ദ്ര മോദി സര്‍ക്കാരിനെ പരുങ്ങിലിലാക്കിയിരുന്നു. പിന്നീട് നിലപാടില്‍ മലക്കം മറിഞ്ഞെങ്കിലും ഇന്ത്യ- പാക് പ്രശ്‌നം ഉഭയകക്ഷി പ്രശ്‌നമാണെന്ന ഇന്ത്യന്‍ നിലപാടിന് വിരുദ്ധമായി മൂന്നാം കക്ഷി ചര്‍ച്ചയ്ക്ക് ഇറങ്ങിയോ എന്ന ചോദ്യം രാഷ്ട്രീയ പ്രശ്‌നമായി നില്‍ക്കുമ്പോഴാണ് ഷഹബാസ് ഷെരീഫ് സൈനിക നടപടി മറ്റൊരു തലത്തിലേക്ക് നീങ്ങാതിരുന്നതിന് പിന്നില്‍ ട്രംപിന്റെ ഇടപെടല്‍ പ്രശംസനീയമാണെന്ന് പറയുന്നത്.

ഇസ്ലാമാബീദിലെ യുഎസ് എംബസിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഇന്ത്യ- പാക് സമാധാന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മധ്യസ്ഥത വഹിക്കണമെന്ന ആവശ്യം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉന്നയിച്ചത്. വാഷിങ്ടണില്‍വെച്ച് പിപിപി (പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി) അധ്യക്ഷനും പാക് മുന്‍ വിദേശകാര്യമന്ത്രിയുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിച്ചായിരുന്നു പാക് പ്രധാനമന്ത്രിയുടെ ട്രംപിനോടുള്ള അഭ്യര്‍ഥന. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമഗ്രമായ പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്ക് അമേരിക്കയുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് പാകിസ്ഥാന്റെ നിലപാട്.

ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്താനിലെ ഭീകരത്താവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെച്ചത് യുഎസിന്റെ ഇടപെടലിലാണെന്നായിരുന്നു ഭൂട്ടോ വാഷിങ്ടണില്‍ പറഞ്ഞത്. ട്രംപും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ ഉള്‍പ്പെട്ട സംഘവും ഇടപെട്ടതിനാലാണ് ഇന്ത്യയും പാകിസ്താനുംതമ്മില്‍ വെടിനിര്‍ത്തലുണ്ടായതെന്നും ഇത് സ്വാഗതാര്‍ഹമാണെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞിരുന്നു. എന്നാല്‍, പാകിസ്താന്റെ ഈ വാദം ഇന്ത്യ പലവട്ടം തള്ളികളയുകയാണ് ചെയ്തത്. ‘തീവ്രവാദത്തിനും യുദ്ധത്തിനും എതിരായി നില്‍ക്കുന്ന നേതാവെന്ന നിലയില്‍ ട്രംപിനെ ഷെരീഫ് പ്രശംസിച്ചത് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി വാഷിംഗ്ടണില്‍ ഇ്രതേ കാര്യം പറഞ്ഞതിന് പിന്നാലെയാണ്.

Read more

വെടിനിര്‍ത്തലിന് ട്രംപിന്റെ നയതന്ത്രത്തെ ബിലാവല്‍ പ്രശംസിക്കുകയും യുഎസ് മധ്യസ്ഥത വിശാലമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ‘ഈ വെടിനിര്‍ത്തല്‍ നിലനിര്‍ത്താന്‍ അമേരിക്കയ്ക്ക് സഹായിക്കാന്‍ കഴിയുമെങ്കില്‍, സമഗ്രമായ ഒരു സന്ധി സംഭാഷണം ക്രമീകരിക്കുന്നതിനും സാധിക്കും അതിന്റെ പങ്ക് ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും ഭൂട്ടോ പറഞ്ഞിരുന്നു. ട്രംപിന്റെ ഇടനില ആവശ്യപ്പെട്ടുള്ള പാക് നിലപാട് ഇന്ത്യയില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്, അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ പങ്കില്‍ നിന്ന് ശ്രദ്ധ തിരിക്കാനും നയതന്ത്ര സ്വാധീനം വീണ്ടെടുക്കാനുമുള്ള പാകിസ്ഥാന്റെ ശ്രമമായാണ് വിശകലന വിദഗ്ധര്‍ ഇതിനെ കാണുന്നത്.