ഹിന്ദുക്കള്‍ എല്ലാവരും ഗോമൂത്രം കുടിക്കുന്നവരാണെന്ന പ്രസ്താവനയില്‍ പുലിവാല്‍ പിടിച്ച മന്ത്രിയെ പാകിസ്ഥാന്‍ പുറത്താക്കി

പാക് മന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഫയാസുല്‍ ഹസന്‍ ചൗഹാനെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രി പദവിയില്‍ നിന്ന് പുറത്താക്കി. പഞ്ചാബ് സാംസ്‌കാരിക മന്ത്രിയായിരുന്ന ഫയാസുല്‍ ഹസന്‍ ചൗഹാന്‍ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ രാജി വെയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് നാടകീയമായി പാര്‍ട്ടി മന്ത്രിയെ പുറത്താക്കിയെന്ന് അറിയിച്ചത്.

അതേസമയം ഫയാസുല്‍ ഹസന്‍ ചൗഹാന്‍ മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാറിന് രാജി നല്‍കിയെന്നാണ് ഡോ. ഷഹബാസ് ഗില്‍ അറിയിച്ചത്. സംഭവം വിവാദമായതോടെ ഫയാസുല്‍ ഹസന്‍ ചൗഹാന്‍ മാപ്പ് പറഞ്ഞിരുന്നു. പക്ഷേ വിവിധ കോണുകളില്‍ പ്രതിഷേധം ശക്തമായതോടെ അദ്ദേഹത്തിന് സ്ഥാനനഷ്ടം സംഭവിക്കുകയായിരുന്നു.

ഹിന്ദുക്കള്‍ എല്ലാവരും ഗോമൂത്രം കുടിക്കുന്നവരാണെന്ന് പാക് മന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഫയാസുല്‍ ഹസന്‍ ചൗഹാന്‍ കഴിഞ്ഞ മാസത്തെ പത്രസമ്മേളനത്തിലാണ് പറഞ്ഞത്. ഇതിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തങ്ങള്‍ മുസ്ലിങ്ങളാണ്. മൗലാനാ അലിയുടെ ധൈര്യത്തിന്റെ കൊടിയാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ആ കൊടി ഹിന്ദുക്കള്‍ക്ക് ഇല്ല. അതു കൊണ്ട് തങ്ങളേക്കാള്‍ കരുത്ത് ഉണ്ടെന്ന് കരുതി പ്രവര്‍ത്തിക്കേണ്ട. ഹിന്ദുക്കള്‍ വിഗ്രഹാരാധകരാണെന്നും ചൗഹാന്‍ പറഞ്ഞിരുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയിലെ പ്രശ്നങ്ങളുടെ സാഹചര്യത്തിലാണ് ചൗഹാന്‍ ഈ പരാമര്‍ശം നടത്തിയത്. പാകിസ്ഥാന് വേണ്ടി ഇവിടുത്തെ ഹിന്ദുക്കളും ത്യാഗം സഹിച്ചിട്ടുണ്ട്. വേറെ ഒരാളുടെ മതത്തെ പരിഹസിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ചൗഹാനെ വിമര്‍ശിച്ചു കൊണ്ട് മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നല്‍കുന്നത് സഹിഷ്ണുതയുടെ സന്ദേശമാണ്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശം അനുവദിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.