ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഭീകര സംഘടനായ ജെയ്‌ഷെ- ഇ- മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളും നാല് അടുത്ത സഹായികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭർത്താവും അനന്തരവനും ഭാര്യയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ തന്റെ കുടുംബാംഗങ്ങളും സഹായികളും കൊല്ലപ്പെട്ടതായി ജെയ്‌ഷെ- ഇ- മുഹമ്മദിന്റെ തലവൻ മസൂദ് അസർ പറഞ്ഞതായി ബിബിസി ഉറുദു റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് അസർ പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞു, ” ഇസ് സുൽം നെ സാരേ സബ്തയ് തോർ ദിയേ ഹേ. അബ് കോയി റെഹം കി ഉമീദ് ന രഖേ”, അതായത് “ഈ ക്രൂരത എല്ലാ അതിരുകളും ലംഘിച്ചു. ഇനി ആരും കരുണ പ്രതീക്ഷിക്കരുത്”. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലാഹ് കേന്ദ്രത്തിൽ ഇന്ത്യൻ വ്യോമാക്രമണം നടന്നതിന് പിന്നാലെയായിരുന്നു അസറിന്റെ പ്രതികരണം.
ബഹവൽപൂരിലെ ഒരു പ്രധാന കേന്ദ്രം ഉൾപ്പെടെ, പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലായി ഒമ്പത് ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ഓപ്പറേഷൻ. നിരോധിത ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുടെ ഭീകര ആസ്ഥാനങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഒമ്പത് ഒളിത്താവളങ്ങളിൽ അർദ്ധ രാത്രിയിൽ ആക്രമണം നടത്തിയത്. ഒമ്പത് ലക്ഷ്യങ്ങളിൽ നാലെണ്ണം പാകിസ്ഥാനിലും അഞ്ചെണ്ണം പാക് അധിനിവേശ കശ്മീരിലുമായിരുന്നു.
Read more
നിരോധിത ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലാ, തെഹ്‌റ കലാനിലെ സർജൽ, കോട്‌ലിയിലെ മർകസ് അബ്ബാസ്, മുസാഫറാബാദിലെ സയ്യിദ്‌ന ബിലാൽ ക്യാമ്പ് എന്നിവ കൃത്യമായി ലക്ഷ്യം വച്ചവയിൽ ഉൾപ്പെടുന്നു. നിരോധിത ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട മുർദിക്കെയിലെ മർകസ് തായ്‌ബ, ബർണാലയിലെ മർകസ് അഹ്‌ലെ ഹദീസ്, മുസാഫറാബാദിലെ ഷ്വായ് ക്യാമ്പ് എന്നിവയായിരുന്നു മറ്റ് ലക്ഷ്യങ്ങൾ.