ഓപ്പറേഷന്‍ കാവേരി: സുഡാനില്‍ നിന്ന് ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘത്തെ ജിദ്ദയിൽ എത്തിച്ചു

സുഡാനില്‍ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ഓപ്പറേഷന്‍ കാവേരി തുടരുന്നു. ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ജിദ്ദയിലെത്തി. ജിദ്ദയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ വ്യോമസേന രണ്ട് വിമാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘത്തില്‍ 121 പേരായിരുന്നു ഉണ്ടായിരുന്നത്. ഐഎന്‍എസ് സുമേധയില്‍ 278 ഇന്ത്യക്കാരാണുള്ളത്. സുഡാനില്‍ നിന്ന് ജിദ്ദയിലേക്കെത്തിയവരില്‍ 16 മലയാളികളാണുളളത്.

സുഡാനില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും സുഡാനില്‍ പലയിടത്തും വെടിവെപ്പും സ്‌ഫോടനങ്ങളുമുണ്ടായി.

സംഘര്‍ഷം താല്‍ക്കാലികമായി നിര്‍ത്താന്‍ നേരത്തെയും തീരുമാനിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടു. ഏറെ നേരം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും ഏപ്രില്‍ 24 അര്‍ദ്ധരാത്രി മുതല്‍ രാജ്യവ്യാപകമായി വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ സമ്മതിച്ചുവെന്ന് ആന്റണി ബ്ലിങ്കെന്‍ അറിയിച്ചു.

യുഎന്‍ ഏജന്‍സികളുടെ കണക്കനുസരിച്ച് ഏറ്റുമുട്ടലില്‍ 427 പേര്‍ കൊല്ലപ്പെടുകയും 3,700ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ മരിച്ചവരില്‍ കെയ്റോയുടെ ഖാര്‍ട്ടൂമിലെ എംബസിയിലെ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഒഴിപ്പിക്കല്‍ നടപടികളുടെ തുടര്‍നടപടികള്‍ക്കായി വീട്ടില്‍ നിന്ന് എംബസിയിലേക്ക് പോകുന്നതിനിടെയാണ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്.