ചെലവ് ചുരുക്കാതെ പിടിച്ച് നില്‍ക്കാനാവില്ലെന്ന് ഒരു കാലത്തെ ഏവരുടെയും പ്രിയ ബ്രാന്‍ഡ്; 1400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

ഒരു കാലത്ത് ഏവരുടെയും പ്രിയപ്പെട്ട മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായ നോക്കിയ 1400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ഫിന്നിഷ് ടെലികോം ഗ്രൂപ്പായ നോക്കിയ 5ജി ഉത്പന്നങ്ങളുടെ വിലയില്‍ ഇടിവ് സംഭവിച്ചതോടെ ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നത്.

കമ്പനിയുടെ തീരുമാനം ജീവനക്കാരെ ബുദ്ധിമുട്ടിക്കും. തീരുമാനത്തില്‍ കഷ്ടപ്പെടുന്ന ജീവനക്കാരെ തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സഹായിക്കുമെന്നും ചിലവ് നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും നോക്കിയ പ്രസിഡന്റും സിഇഒയുമായ പെക്ക ലെന്‍ഡ്മാര്‍ക്ക് പറഞ്ഞു. തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ 2026 ആകുമ്പോഴേക്കും 800 മില്യണ്‍ യൂറോ മുതല്‍ 1.2 ബില്യണ്‍ യൂറോ വരെ സേവിംഗ്‌സ് ഇനത്തില്‍ കണ്ടെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2024ല്‍ കുറഞ്ഞത് 400 മില്യണ്‍ യൂറോ ലാഭം കണ്ടെത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 86,000 ജീവനക്കാരാണ് കമ്പനിയില്‍ നിലവിലുള്ളത്. കമ്പനിയുടെ മൊത്തം വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ 6.24 ബില്യണ്‍ യൂറോയില്‍ നിന്ന് 4.98 ബില്യണ്‍ യൂറോയായി കുറഞ്ഞിരുന്നു. ടെലികോം നിര്‍മ്മാണ രംഗത്തെ നോക്കിയയുടെ എതിരാളികളായ നെക്‌സോണും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.