റഷ്യയിൽ നിന്നും സൈനികോപകരണങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ പരമാധികാരത്തെ യു.എസിന് നിയന്ത്രിക്കാനാവില്ല: എസ്. ജയശങ്കർ

അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടും റഷ്യയിൽ നിന്ന് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള രാജ്യത്തിന്റെ അവകാശത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്നലെ ന്യായീകരിച്ചു.

യു.എസിന്റെ ആശങ്കകൾ ഇന്ത്യ ചർച്ച ചെയ്യുകയാണെന്ന് വാഷിംഗ്ടൺ സന്ദർശനത്തിൽ ജയശങ്കർ പറഞ്ഞു, എന്നാൽ റഷ്യയിൽ നിന്ന് എസ് -400 വാങ്ങുന്നതിനെ പറ്റിയുള്ള അന്തിമ തീരുമാനം വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. “സൈനികോപകരണങ്ങൾ വാങ്ങുന്നത് ഇന്ത്യയുടെ പരമാധികാര അവകാശമാണെന്ന കാര്യം ഇന്ത്യ എല്ലായ്പ്പോഴും നില നിർത്തിയിട്ടുണ്ട്,” സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“റഷ്യയിൽ നിന്ന് എന്ത് വാങ്ങണം അല്ലെങ്കിൽ വാങ്ങരുത് എന്ന് ഒരു രാജ്യവും ഇന്ത്യയോട് പറയണമെന്ന് ആഗ്രഹിക്കുന്നില്ല, അമേരിക്കയിൽ നിന്ന് എന്ത് വാങ്ങണമെന്നോ വാങ്ങരുതെന്നോ ഏതെങ്കിലും രാജ്യം പറയരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതു പോലെ തന്നെ ആണ് ഇത്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങളുടേതാണ്, അത് തിരിച്ചറിയേണ്ടത് എല്ലാവരുടെയും കടമയാണെന്ന് ഞങ്ങൾ കരുതുന്നു, ” അദ്ദേഹം പറഞ്ഞു.

സോവിയറ്റ് യൂണിയന്റെ ശീതയുദ്ധ സഖ്യകക്ഷിയായിരുന്ന ഇന്ത്യ കഴിഞ്ഞ വർഷം അഞ്ച് എസ് -400 സംവിധാനങ്ങൾ 5.2 ബില്യൺ ഡോളറിന് റഷ്യയിൽ നിന്നും വാങ്ങാൻ സമ്മതിച്ചിരുന്നു, വിതരണത്തിന് തയ്യാറാണെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.

ഉക്രെയ്നിലും സിറിയയിലും മോസ്കോ സൈനിക ഇടപെടല്‍ നടത്തുന്നുവെന്ന് ആരോപിച്ച്  റഷ്യയിൽ നിന്നുള്ള “പ്രധാന” ആയുധ കച്ചവടങ്ങൾക്കെതിരെ 2017- ലെ നിയമപ്രകാരം അമേരിക്ക, രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. യു.എസ് തിരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്ന് ആരോപിച്ചും ഉപരോധമുണ്ടായിരുന്നു.

നാറ്റോ സഖ്യകക്ഷിയായ തുർക്കി ജൂണിൽ ഒരു എസ് -400 വാങ്ങൽ നടപടിയുമായി മുന്നോട്ടു പോയതിലൂടെ അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു. തുടർന്ന് എഫ് -35 യുദ്ധവിമാന പരിപാടിയിൽ തുർക്കിയുടെ പങ്കാളിത്തം അവസാനിപ്പിച്ചു കൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രതികരിച്ചുവെങ്കിലും മറ്റ് ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

അമേരിക്കയുമായുള്ള ഊഷ്മള ബന്ധത്തെ ജയ്ശങ്കർ പ്രശംസിച്ചുവെങ്കിലും ഇറാനെതിരായ ട്രംപിന്റെ കടുത്ത നിലപാടുകളോടുള്ള ഇന്ത്യയുടെ അഭിപ്രായവ്യത്യാസം വ്യക്തമാക്കി.