ഒമൈക്രോൺ ഡെൽറ്റയേക്കാൾ ഗുരുതരമല്ല: യു.എസ് ആരോഗ്യ വിദഗ്‌ദ്ധന്‍

ഒമൈക്രോൺ ഡെൽറ്റയേക്കാൾ ഗുരുതരമല്ലെന്ന് യുഎസ് ആരോഗ്യ വിദഗ്‌ദ്ധന്‍ ആന്റണി ഫൗസി. പുതിയ കോവിഡ് -19 വകഭേദമായ ഒമൈക്രോണിന്റെ തീവ്രത വിലയിരുത്താൻ ആഴ്‌ചകളെടുക്കുമെങ്കിലും, മുമ്പത്തെ വകഭേദങ്ങളെക്കാൾ തീവ്രത കുറഞ്ഞതാണ് ഒമൈക്രോൺ എന്നാണ് ആദ്യ സൂചനകൾ വ്യക്തമാക്കുന്നതെന്ന് ആന്റണി ഫൗസി ചൊവ്വാഴ്ച പറഞ്ഞു.

“ഇത് മിക്കവാറും ഡെൽറ്റയേക്കാൾ കഠിനമല്ല,” ഫൗസി ഒരു അഭിമുഖത്തിൽ വാർത്താ ഏജൻസി എഎഫ്‌പിയോട് പറഞ്ഞു. “മാത്രമല്ല തീവ്രത കുറവായിരിക്കാനും സാദ്ധ്യത ഉണ്ടെന്നാണ് സൂചന,” അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവായ ആന്റണി ഫൗസി ഒമൈക്രോണിനെ കുറിച്ച് അറിയാവുന്നതും അറിയാത്തതുമായ കാര്യങ്ങളെ മൂന്ന് പ്രധാന മേഖലകളായി വിഭജിച്ചു: രോഗത്തിന്റെ തീവ്രത, വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാദ്ധ്യത, മുൻകാല അണുബാധയും വാക്സിനും രോഗത്തെ എത്രത്തോളം പ്രതിരോധിക്കുന്നു.

പുതിയ വകഭേദം വ്യക്തമായും വളരെ അധികം വ്യാപന ശേഷിയുള്ളതാണ്. ആഗോളതലത്തിൽ നിലവിൽ ഏറ്റവും കൂടുതൽ വ്യാപനം ഉണ്ടായ ഡെൽറ്റയേക്കാൾ വ്യാപനശേഷി കൂടുതലാണ് ഒമൈക്രോണിന് എന്ന് ഫൗസി പറഞ്ഞു.

ലോകമെമ്പാടുമുള്ള എപ്പിഡെമിയോളജിക്കൽ ഡാറ്റ പരിശോധിക്കുമ്പോൾ ഒരു തവണ കോവിഡ് വന്നവർക്കും ഒമൈക്രോൺ ബാധിക്കുന്നത് കൂടുതലാണെന്ന് കാണുന്നു. വാക്സിൻ കുത്തിവയ്പ്പ് എടുത്തവർക്കും രോഗബാധ ഉണ്ടാവുന്നതായാണ് സൂചന. തീവ്രതയെക്കുറിച്ചുള്ള ചോദ്യത്തിന്, “ഒമൈക്രോൺ ഡെൽറ്റയേക്കാൾ തീവ്രമല്ല,” എന്നാണ് ഫൗസിയുടെ ഉത്തരം.

ഒമൈക്രോണിന് തീവ്രത കുറവാണെന്നാണ് സൂചനകൾ, കാരണം ദക്ഷിണാഫ്രിക്കയിൽ കണക്കുകൾ നോക്കുമ്പോൾ, അണുബാധകളുടെ എണ്ണവും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണവും തമ്മിലുള്ള അനുപാതം ഡെൽറ്റയേക്കാൾ കുറവാണെന്നാണ് കാണുന്നതെന്ന് ആന്റണി ഫൗസി പറഞ്ഞു.

എന്നാൽ ഈ ഡാറ്റ അമിതമായി വ്യാഖ്യാനിക്കാതിരിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, കാരണം യുവാക്കളിലായിരിക്കാം പഠനം നടന്നത് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറവാണ്. മറ്റൊരു കാരണം ഗുരുതരമായ രോഗം വികസിക്കാൻ ആഴ്ചകൾ എടുത്തേക്കാം എന്നതാണ്. അതിനാൽ രണ്ടാഴ്ച കൂടി കഴിയുമ്പോൾ മാത്രമേ ഒമൈക്രോണിന്റെ തീവ്രത സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ മനസ്സിലാക്കാൻ കഴിയൂ എന്നും ഫൌസി വ്യകത്മാക്കി.