'വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഒമൈക്രോണ്‍ അപകടകാരി': ലോകാരോഗ്യ സംഘടന

കോവിഡ് വകഭേദമായ ഒമൈക്രോണ്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കി. ആഗോളതലത്തില്‍ കോവിഡ് കേസുകളുടെ വന്‍ കുതിച്ചുചാട്ടം ഉണ്ടായതിന് കാരണം ഒമൈക്രോണാണ്. ഡെല്‍റ്റയുടെ അത്രയും അപകടകാരി അല്ലെങ്കിലും വാക്‌സിന്‍ എടുക്കാത്തവരെ ഒമൈക്രോണ്‍ ഗുരുതരമായി ബാധിച്ചേക്കുമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ആഫ്രിക്കയില്‍, 85 ശതമാനത്തിലധികം ആളുകള്‍ക്ക് ഇതുവരെ ആദ്യ ഡോസ് വാക്സിന്‍ പോലും ലഭിച്ചിട്ടില്ല. വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാതെ ഈ മഹാമാരിയില്‍ നിന്ന് രക്ഷനേടാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 2021 സെപ്തംബര്‍ അവസാനത്തോടെ എല്ലാ രാജ്യങ്ങളും തങ്ങളുടെ ജനസംഖ്യയുടെ 10 ശതമാനവും, ഡിസംബര്‍ അവസാനത്തോടെ 40 ശതമാനവും, 2022 പകുതിയോടെ 70 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണെമെന്നായിരുന്നു ടെഡ്രോസ് പറഞ്ഞിരുന്നത്.

എന്നാല്‍ 90 രാജ്യങ്ങള്‍ ഇപ്പോഴും 40 ശതമാനത്തില്‍ പോലും എത്തിയിട്ടില്ല, 36 രാജ്യങ്ങളിലെ വാക്‌സിനേഷന്‍ ഇപ്പോഴും 10 ശതമാനത്തില്‍ താഴെയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട ഭൂരിപക്ഷം ആളുകളും വാക്‌സിന്‍ എടുക്കാത്തവര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ വൈറസ് വ്യാപനം തടയുന്നില്ലെങ്കിലും, മരണവും രോഗം ഗുരുതരമാകുന്നതില്‍ നിന്നും രക്ഷ നല്‍കാന്‍ ഫലപ്രദമാണ്. ഗര്‍ഭിണികള്‍ ക്ലിനിക്കല്‍ ട്രയലുകളില്‍ പങ്കെടുക്കണമെന്നും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടുതല്‍ വൈറസ് വ്യാപനം ഉണ്ടാകുന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണനിരക്കും കൂടും. ജോലിയില്‍ നിന്ന് അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും അടക്കം കൂടുതല്‍ ആളുകള്‍ വിട്ടുനില്‍ക്കാന്‍ കാരണമാകും. ഇതിന് പുറമേ ഒമൈക്രോണിനേക്കാള്‍ കൂടുതല്‍ പകരാവുന്നതും മാരകവുമായ മറ്റൊരു വകഭേദം ഉയര്‍ന്നുവരാനുള്ള സാധ്യതയും കൂടുതലാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

വാക്‌സിന്‍ അസമത്വം ആളുകളെയും തൊഴിലവസരങ്ങളെയും കൊല്ലുകയാണെന്നും, ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെ തുരങ്കം വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2022 ജനുവരി 3-9 ആഴ്ചയില്‍ ആഗോളതലത്തില്‍ 15 ദശലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിവാര കോവിഡ് കേസുകളില്‍ മുന്‍ ആഴ്ചയെക്കാള്‍ 55 ശതമാനം വര്‍ധനവാണ് ആഗോളതലത്തില്‍ രേഖപ്പെടുത്തിയത്.