ആശങ്ക ഉയർത്തി പുതിയ കൊവിഡ് വകഭേദം ‘എറിസ്’; യു കെ യിൽ വൈറസ് പടരുന്നതായി റിപ്പോർട്ട്

കൊവിഡ് കാലം നൽകിയ ആശങ്കകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ലോകം കരകയറുന്നതേയുള്ളൂ. ഇപ്പോഴിതാ ആശങ്ക ഉയർത്തുന്ന റിപ്പോർട്ടാണ് യുകെയിൽ നിന്ന് വരുന്നത്. കൊവിഡിന്റെ പുതിയവകഭേദമാണ് യുകെയിൽ കണ്ടെത്തിയിരിക്കുന്നത്. അതിവേഗം പടരുന്ന ഒമൈക്രോണിൽ നിന്ന് ഉത്ഭവിച്ച ‘EG.5.1’ എന്ന പുതിയ വകഭേദമാണ് അത്.

EG.5.1 വേരിയന്റ് കഴിഞ്ഞ മാസമാണ് യുകെയിൽ ആദ്യമായി കണ്ടെത്തുന്നത്. ‘എറിസ്’ എന്നാണ് ഇതിന്റെ വിളിപ്പേര്. വൈറസ് ഇപ്പോൾ ഇത് രാജ്യത്ത് അതിവേഗം പടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും ‘എറിസ്’ മൂലമാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (UKHSA) പറയുന്നത്. ഏറ്റവും പുതിയ ഡാറ്റ സൂചിപ്പിക്കുന്നത് പുതിയ കേസുകളുടെ 14.6 ശതമാനവും EG.5.1 മൂലമാണെന്നാണ്. മുൻ ആഴ്ചകളെ അപേക്ഷിച്ച് ഈ ആഴ്ച കേസുകളുടെ നിരക്ക് വർധിച്ചിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും UKHSA റിപ്പോർട്ടിൽ പറയുന്നു.

അന്താരാഷ്ട്രതലത്തിൽ, പ്രത്യേകിച്ച് ഏഷ്യയിൽ കൊവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന് ഹൊറൈസൺ ലെവൽ സ്‌കാനിംഗിലാണ് 2023 ജൂലൈ 3-ന് EG.5.1 ആദ്യമായി കണ്ടെത്തിയത്. ജൂലൈ 31 ൽ എറിസിനെ ഒരു വേരിയന്റായി തരംതിരിച്ചു. ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വകഭേദങ്ങളുടെ പട്ടികയിലും EG.5.1 ഉണ്ട്.

എക്സ്ബിബി.1.5, എക്സ്ബിബി.1.16, ബിഎ.2.75, സിഎച്ച്.1.1, എക്സ്ബിബി, എക്സ്ബിബി1.9.1, എക്സ്ബിബി 1.9.2, എക്സ്ബിബി.2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍. 45 രാജ്യങ്ങളിലായി 4722 സീക്വന്‍സുകള്‍ ഇജി 5.1 ന്‍റേതായി കണ്ടെത്തിയിട്ടുണ്ട്.