ഇന്ത്യ ചന്ദ്രനിലേക്ക് പോകുന്നു; ജി20 ഉച്ചകോടി സംഘടിപ്പിക്കുന്നു; പാക്കിസ്ഥാന്‍ പണത്തിനായി തെണ്ടി നടക്കുന്നു; രൂക്ഷ വിമര്‍ശനവുമായി നവാസ് ശെരീഫ്

ഇന്ത്യയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും പി.എം.എല്‍ (എന്‍) നേതാവുമായ നവാസ് ശെരീഫ്. ഇന്ത്യ ചന്ദ്രനില്‍ എത്തുകയും ജി20 ഉച്ചകോടി വിജയകരമായി സംഘടിപ്പിക്കുകയും ചെയ്യുന്നു. ആ സമയം പാകിസ്താന്‍ മറ്റ് രാജ്യങ്ങളോട് പണത്തിനായി യാചിക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി. ലാഹോറില്‍ നടന്ന റാലിയെ വിഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം.

‘ഇന്ത്യ ചന്ദ്രനില്‍ കാലുകുത്തുകയും ലോക നേതാക്കളെ ഉള്‍പ്പെടുത്തി ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇന്ന് പാകിസ്താന്‍ പ്രധാനമന്ത്രി പണത്തിനായി ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാചിച്ച് നടക്കുകയാണ്. എന്തുകൊണ്ട് പാകിസ്താന് സമാനമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്തത് ആരാണ് നമ്മുടെ അപമാനകരമായ അവസ്ഥക്ക് ഉത്തരവാദിയെന്നും നവാസ് ശെരീഫ് ചോദിച്ചു.

1990ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തുടക്കം കുറിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അവര്‍ പിന്തുടര്‍ന്നു. അടല്‍ ബിഹാരി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോള്‍ ഇന്ത്യയുടെ ഖജനാവില്‍ ഒരു ബില്യണ്‍ ഡോളര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അവരുടെ വിദേശ നാണ്യകരുതല്‍ 600 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും നവാസ് ശെരീഫ് പറഞ്ഞു.

പാകിസ്താന്റെ സാമ്പത്തീക തകര്‍ച്ചയ്ക്ക് കാരണം അറിയാന്‍ പാകിസ്താന്റെ 2017 ലെ സാഹചര്യവും ഇപ്പോഴത്തെ സാഹചര്യവും നോക്കണം. നമ്മുടെ സാമ്പത്തീക നവീകരണം മാതൃകയാക്കി അവര്‍ സാമ്പത്തീകമായി മെച്ചപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷം കൊണ്ട് ഇന്ത്യ സാമ്പത്തീകമായി ഏറെ മെച്ചപ്പെട്ടപ്പോള്‍ പാകിസ്താന്‍ ഇപ്പോഴും കിതയ്ക്കുകയാണ്.