ഡൽഹി കലാപം 'മുസ്ലീങ്ങൾക്കെതിരെ മോദി സർക്കാർ അനുവദിച്ച വ്യവസ്ഥാപരമായ ഹിന്ദുത്വ അക്രമം': യു.കെ എം.പി നാദിയ വിറ്റോം

ഡൽഹി വംശഹത്യയെ “ഏറ്റുമുട്ടലുകൾ” എന്നും “പ്രതിഷേധം” എന്നും മുദ്രകുത്തരുത് മറിച്ച് അതിനെ എന്താണോ വിളിക്കേണ്ടത് അങ്ങനെ തന്നെ വിളിക്കണം എന്ന് യു.കെ എം.പി നാദിയ വിറ്റോം. തുടർച്ചയായതും വ്യവസ്ഥാപരവുമായ ഹിന്ദുത്വ അക്രമമാണ് ഇന്ത്യൻ മുസ്‌ലിംകൾക്കെതിരെ നടന്നതെന്നും ഇത് ബിജെപി സർക്കാർ അനുവദിച്ചു കൊടുത്തതാണെന്നും നാദിയ വിറ്റോം പറഞ്ഞു.

ബ്രിട്ടീഷ് പാർലമെന്റിലെ ഇന്ത്യൻ വംശജയായ ലേബർ പാർട്ടി അംഗം നാദിയ വിറ്റോം, ഡൽഹി കലാപത്തെ “ഏറ്റുമുട്ടലുകൾ” അല്ലെങ്കിൽ “പ്രതിഷേധം” എന്ന് പരാമർശിക്കാൻ വിസമ്മതിച്ചു. മോദിയുടെ ബിജെപി സർക്കാരിന്റെ അനുവാദത്തോടെ മുസ്ലീങ്ങൾക്കും ഇന്ത്യയിലെ നിരവധി ന്യൂനപക്ഷ വംശജർക്കും നേരെയുള്ള വ്യവസ്ഥാപരമായ ഹിന്ദുത്വ അക്രമങ്ങളുടെ തുടർച്ചയാണ് ഡൽഹിയിൽ നടന്നതെന്നും അവർ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെയും ഡൽഹി കലാപത്തെയും ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ അവർ അപലപിച്ചു. നാദിയയെ കൂടാതെ ലിബറൽ ഡെമോക്രാറ്റുകളും കൺസർവേറ്റീവുകളും ഇന്ത്യൻ സർക്കാരിനെ വിമർശിക്കുകയും കർശന നടപടിയെടുക്കാൻ ബ്രിട്ടീഷ് സർക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്തു.

ടോറി എം.പി റിച്ചാർഡ് എബ്രഹാം, ഡൽഹി കലാപത്തിന്റെ വീഡിയോകൾ “സംഘടിത വിഭാഗീയ അക്രമങ്ങൾ” വെളിപ്പെടുത്തിയെന്നും “ആഴത്തിലുള്ള ആശങ്കകൾ” ചർച്ച ചെയ്യാൻ യു.കെ ഇന്ത്യൻ ഹൈക്കമ്മീഷണറെ തന്റെ ഓഫീസിലേക്ക് ക്ഷണിക്കാൻ മന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്തു.

മിർപൂറിൽ ജനിച്ച ലേബർ എം.പി മുഹമ്മദ് യാസിനും ആശങ്ക പ്രകടിപ്പിച്ചു. “ബി.ബി.സി അടുത്തിടെ റിപ്പോർട്ട് ചെയ്തതുപോലെ, ഡൽഹി കലാപം പൊട്ടിപ്പുറപ്പെടുന്നതിലും മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും പൊലീസ് പങ്കാളികളാണെന്നതിന് തെളിവുകളുണ്ട്,” അദ്ദേഹം പറഞ്ഞു.