റോമില്‍ മുസ്സോളിനിയുടെ ചെറുമകള്‍ക്ക് വിജയം

ഇറ്റാലിയന്‍ ഫാസിസ്റ്റ് നേതാവായിരുന്ന ബെനിറ്റോ മുസ്സോളിനിയുടെ കൊച്ചുമകള്‍ക്ക് റോം മുനിസിപ്പല്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയം. നാല്‍പത്തിയേഴുകാരിയായ റേച്ചലേ മുസ്സോളിനി ഇത് രണ്ടാംവട്ടമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ഒക്‌ടോബര്‍ മൂന്ന് നാല് തീയതികളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 8,200 വോട്ടുകള്‍ നേടിയ റേച്ചെലെ ആണ് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ത്ഥി. കഴിഞ്ഞവട്ടം (2016) നേടിയതിനേക്കാള്‍ 657 വോട്ടുകള്‍ കൂടുതല്‍.

ബ്രദേഴ്‌സ് ഓഫ് ഇറ്റലി എന്ന വലതുപക്ഷ പാര്‍ട്ടിയുടെ പ്രതിനിധിയായ റേച്ചെലെ മാദ്ധ്യമങ്ങളോടു പ്രതികരിച്ചത് തന്റെ കുടുംബപ്പേര് തോന്നിപ്പിക്കുന്നതുപോലെ താന്‍ തീവ്രവലതുപക്ഷക്കാരിയല്ല എന്നും ഇടതുപക്ഷചിന്താഗതിക്കാരായ നിരവധി സുഹൃത്തുക്കള്‍ തനിക്കുണ്ടെന്നുമാണ്. ഞാന്‍ ഇന്റര്‍വ്യൂ ചെയ്യപ്പെട്ടതെല്ലാം ഇതേ കാരണത്താലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷവും ഞാന്‍ നന്നായി ജോലി ചെയ്തു. അത് തുടരും.

സ്‌കൂള്‍കാലം മുതല്‍ പലരും പറയുന്നത് കേള്‍ക്കാമായിരുന്നു. ഞാന്‍ ബെനിറ്റോ മുസ്സോളിനിയുടെ പേരക്കുട്ടിയാണെന്ന്. ഈ പേരും വഹിച്ചുകൊണ്ടാണ് ഇത്രയുംകാലം ജീവിച്ചത്. ഞാന്‍ ആ ആകുലതകളെ തരണം ചെയ്തു. പിതാമഹന്റെ ഫാസിസത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് റേച്ചെലെ മാദ്ധ്യമങ്ങള്‍ക്ക് ഉത്തരം കൊടുക്കാന്‍ തയ്യാറായില്ല. ആ വിഷയം സംസാരിച്ചാല്‍ നാളെ നേരം വെളുത്താലും തീരില്ല എന്നു മാത്രമാണ് പ്രതികരിച്ചത്.

ബെനിറ്റോ മുസ്സോളിനിയുടെ നാലാമത്തെ മകനും പിയാനിസ്റ്റുമായിരുന്ന റൊമാനോ മുസ്സോളിനിയുടെ മകളാണ് റേച്ചെലേ.  റേച്ചെലെയേക്കാള്‍ പന്ത്രണ്ടുവയസ്സിനു മുതിര്‍ന്ന സഹോദരിയും നടിയുമായ അലസ്സാന്‍ഡ്ര യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായിരുന്നു. വിഖ്യാതനടി  സോഫിയാ ലോറന്‍ ഇവരുടെ മാതൃസഹോദരിയാണ്.