ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' പാസായാൽ 'അമേരിക്ക പാർട്ടി' രൂപികരിക്കുമെന്ന് മസ്‌ക്കിന്റെ ഭീഷണി; 'കടം അടിമത്ത ബിൽ' ആണെന്നും വിമർശനം

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ‘വലിയ, മനോഹര ബിൽ’ (One Big Beautiful Bill) എന്ന് വിശേഷിപ്പിക്കുന്ന നികുതി, ചെലവ് കുറയ്ക്കൽ ബിൽ സെനറ്റിൽ അവസാനവട്ട വോട്ടെടുപ്പിലേക്ക് കടന്നു. ട്രംപിൻ്റെ ഈ ബില്ലിനെ ‘കടം അടിമത്ത ബിൽ (Debt Slavery Bill)’ എന്നാണ് ഇലോൺ മസ്‌ക് വിശേഷിപ്പിച്ചത്. ബിൽ പാസാക്കിയാൽ അടുത്ത ദിവസം ‘അമേരിക്ക പാർട്ടി’ എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുമെന്നും മസ്‌ക് ഭീഷണി മുഴക്കി.

ജനങ്ങളുടെ കരുതലിനായുള്ള പുതിയ ഒരു രാഷ്ട്രീയ പാർട്ടിക്കുള്ള സമയമായെന്നും ഇലോൺ മസ്‌ക് ‘എക്സി’ൽ കുറിച്ചു. ട്രംപിന്റെ പുതിയ ബിൽ സാധാരണക്കാരായ അമേരിക്കക്കാരെ ഗുരുതരമായി ബാധിക്കുമെന്നാണ് മസ്കിന്ൻ്റെ വാദം. കടപരിധി അഞ്ച് ട്രില്യൺ ഡോളറായി വർധിപ്പിക്കുന്ന ഈ ബില്ലിൽ നിന്ന് ഒരു കാര്യം വ്യക്തമാണെന്നും ഒരു ഏകകക്ഷി ഭരണം നടക്കുന്ന രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്നും ആ കക്ഷിയാണ് ‘പോർക്കി പിഗ് പാർട്ടി’ എന്നും മസ്‌ക് ‘എക്‌സി’ൽ വിമർശിച്ചു.

ബില്ലിനെ പിന്തുണയ്ക്കുന്ന യുഎസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങൾക്കെതിരേയും മസ്‌ക് വിമർശനം ഉന്നയിച്ചു. സർക്കാരിൻ്റെ ചെലവ് ചുരുക്കലിനായി പ്രചാരണം നടത്തുകയും ചരിത്രത്തിലെ ഏറ്റവും വലിയ കടവർധനവിന് ഇടയാക്കുന്ന ബില്ലിന് വോട്ട് ചെയ്യുകയും ചെയ്‌ത ഓരോ കോൺഗ്രസ് അംഗങ്ങളും ലജ്ജിച്ച് തലതാഴ്ത്തണമെന്നായിരുന്നു മസ്കിന്റെ വാക്കുകൾ.

Read more

ഈ ഭ്രാന്തമായ ബിൽ പാസായാൽ അടുത്തദിവസം തന്നെ അമേരിക്ക പാർട്ടി രൂപവത്കരിക്കുമെന്നും ഡെമോക്രാറ്റ് പാർട്ടിക്കും റിപ്പബ്ലിക്കൻ പാർട്ടിക്കും ബദലായി, ജനങ്ങളുടെ ശബ്ദ‌മാകുന്ന ഒരു പാർട്ടി നമ്മുടെ രാജ്യത്തിന് ആവശ്യമുണ്ടെന്നും മസ്‌ക് പറഞ്ഞു. പ്രതിരോധ മേഖലയ്ക്കും ഊർജ ഉത്പാദനരംഗത്തും അതിർത്തി സുരക്ഷയ്ക്കും കൂടുതൽ ധനസഹായം ആവശ്യപ്പെടുന്ന, അതേസമയം, ആരോഗ്യ, പോഷകാഹാര പദ്ധതികളിലെ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതുമാണ് ട്രംപിൻ്റെ ‘വലിയ, മനോഹര ബിൽ’. ജൂലായ് നാലിന് മുമ്പ് സെനറ്റിൽ ബിൽ പാസാക്കാനാണ് നീക്കം.