മരണസംഖ്യ 2122 ആയി; ദുരന്തഭൂമിയായി മൊറോക്കോ, സഹായവുമായി സ്പെയിനും ഖത്തറും യുഎഇയും

മൊറോക്കോ ഭൂകമ്പത്തിൽ മരണ സംഖ്യ 2122 ആയി ഉയർന്നു. വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ ഭൂചലനത്തിൽ 2500 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് മൊറോക്കൻ സർക്കാർ വ്യക്തമാക്കി. രക്ഷാപ്രവർത്തനം തുടരുകയാണ്. 6.8 തീവ്രത ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മറകേഷ് നഗരത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്‍ലാന്‍റിസ് മലനിരകളാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 10 മണി കഴിഞ്ഞാണ് ഭൂകമ്പമുണ്ടായത്. ആദ്യത്തെ ഭൂകമ്പത്തിന് പിന്നാലെ 4.9 തീവ്രതയില്‍ വീണ്ടും ഭൂകമ്പമുണ്ടായത് ദുരന്തത്തിന്‍റെ ആഴം കൂട്ടി. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് മൊറോക്കൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

പൗരാണിക നഗരമായ മറാക്കിഷിലെ റോഡുകൾ തകർന്നത് രക്ഷാപ്രവർത്തക‌ർക്ക് വെല്ലുവിളിയാണ്. മറകേഷ് നഗരത്തിലെ തെക്കന്‍ മേഖലയിലും റാബത്തിലും പര്‍വത മേഖലകളിലെ ഗ്രാമങ്ങളിലുമാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. ചരിത്ര സ്മാരകങ്ങളും പൗരാണിക നഗരങ്ങളും നിലംപൊത്തി. ഭൂകമ്പത്തിൽ നിന്ന് രക്ഷപ്പെട്ടവർ ഇപ്പോഴും ഭക്ഷണവും വെള്ളവും ഇല്ലാതെ തെരുവുകളിൽ തുടരുകയാണ്. 1960 ലാണ് ഇതിനു മുൻപ് മൊറോക്കയിൽ ഇത്രേയും വിനാശകരമായ ഭൂചലനം ഉണ്ടായിട്ടുള്ളത്. അന്ന് 12000 പേരുടെ ജീവനാണു നഷ്ടപ്പെട്ടമായത്.

മൊറോക്കോയ്ക്ക് സഹായവുമായി സ്പെയിനും ഖത്തറും യുഎഇയും രംഗത്തെത്തിയിട്ടുണ്ട്. തെരച്ചിൽ ഉപകരണങ്ങളും രക്ഷാപ്രവർത്തകരെയുമാണ് സ്പെയിൻ മൊറോക്കോയിലെത്തിച്ചത്. ഖത്തറും യുഎഇയും ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു. ഫ്രാൻസും അമേരിക്കയും യൂറോപ്യൻ യൂണിയനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂകമ്പ ബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് G20 ഉച്ചകോടിയുടെ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.