മോദി എന്റെ ഉറ്റസുഹൃത്ത്; ഭീകരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ്; ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മോദി തന്റെ വളരെക്കാലമായുള്ള ഉറ്റസുഹൃത്താണ്. കഴിഞ്ഞ നാലുവര്‍ഷവും ബന്ധം തുടര്‍ന്നു. ഇന്ത്യയ്ക്ക് കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കി.

രാജ്യ താല്‍പര്യങ്ങള്‍ പരമോന്നതമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇന്ത്യയും യു.എസും പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു.

പുട്ടിനുമായി ട്രംപിന്റെ ഫോണ്‍ സംഭാഷണം നിര്‍ണായകമാകുമെന്ന് മോദി പറഞ്ഞു. ഈ വര്‍ഷം മുതല്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ആയുധങ്ങള്‍, എഫ്- 35 യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടെ നല്‍കുമെന്ന് ട്രംപും വ്യക്തമാക്കി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാര ഇടനാഴിയായിരിക്കും ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കുകയെന്ന് ഇന്ത്യ- മിഡില്‍ ഈസ്റ്റ്- ഈസ്റ്റ് യൂറോപ്യന്‍ വ്യാപാര ഇടനാഴിയെ പരാമര്‍ശിച്ച് ട്രംപ് വ്യക്തമാക്കി.

വൈറ്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലെ കൂടിക്കാഴ്ച. രണ്ടാം തവണയും അധികാരത്തിലെത്തിയ ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന നാലാമത്തെ രാജ്യത്തലവനാണ് മോദി.