ആണും പെണ്ണും കാണരുത്, കർട്ടനിട്ട് ക്ലാസ് റൂമുകൾ, അഫ്​ഗാൻ സർവകലാശാലയിലെ പുതിയ ചിത്രം

നീണ്ട ഇടവേളയ്ക്ക് ശേഷം അഫ്​ഗാൻ സർവകലാശാല തുറന്നത് താലിബാന്റെ വിചിത്ര നിയമവുമായി. ആൺകുട്ടികളെയും പെൺകുട്ടികളെയും സീറ്റുകൾ കർട്ടനിട്ട് വേർതിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്.

ക്ലാസ് മുറിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കില്ലെന്ന വാഗ്ദാനം  പാലിച്ച് താലിബാന്റെ ക്ലാസ് മുറികൾ ഇതോടെ ചർച്ചയായി മാറി.

പെൺകുട്ടികൾ ആൺകുട്ടികളുമായി ഇടകലരുന്ന സാഹചര്യം ഉണ്ടാകരുതെന്നും പെൺകുട്ടികൾ നിർബന്ധമായും മുഖം മറച്ചിരിക്കണമെന്നുള്ള കർശന നിർദേശങ്ങളുമായാണ് താലിബാൻ സർവകലാശാല തുറക്കാൻ അനുമതി നൽകിയത്.

ഒന്നുകിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ ക്ലാസുകളായിരിക്കണം. അല്ലെങ്കിൽ, ക്ലാസിന്റെ ഇരു വശങ്ങളിലുമായി ആണും പെണ്ണും വെവ്വേറെ ഇരിക്കുകയും നടുക്കായി ഒരു കർട്ടൻ ഇടുകയും വേണം തുടങ്ങിയ നിബന്ധനകളാണ് താലിബാൻ മുന്നോട്ട് വച്ചത്.

പെൺകുട്ടികളെ പഠിപ്പിക്കുന്നതിനായി വനിതാ അധ്യാപകരെയോ പ്രായം കൂടിയ അധ്യാപകരെയോ നിയമിക്കണമെന്ന് താലിബാൻ നിർദ്ദേശിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌സി റിപ്പോർട്ട് ചെയ്തു.