പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പതാക്കി കുറയ്ക്കും; നിയമഭേദഗതിക്ക് അംഗീകാരം നൽകി ഇറാഖ് പാർലമെന്റ്

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് ഒമ്പതാക്കി കുറയ്ക്കുന്ന നിയമ ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം. കുടുംബപരമായ കാര്യങ്ങളിൽ ഇസ്ലാമിക കോടതിക്ക് കൂടുതൽ അംഗീകാരം നൽകുന്നതാണ് ഭേദഗതി. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവയിൽ ഇസ്ലാമിക കോടതികൾക്ക് കൂടുതൽ അധികാരം ഈ ഭേദഗതിയോടെ പ്രാവർത്തികമാകും

കഴിഞ്ഞ വർഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കൊണ്ടുവന്നത്. എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് പിന്നീട് ഇത് പിൻവലിച്ചു. ഷിയാ വിഭാഗം ഭേദഗതിയെ പിന്തുണച്ചതോടെ ബിൽ വീണ്ടും പാർലമെന്റിൽ എത്തുകയായിരുന്നു. ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നുവെന്ന പേരിൽ ഏറെ പഴികേട്ട ഭേദഗതിക്കാണ് അംഗീകാരമായിട്ടുള്ളത്.

സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 1959 കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണെന്നാണ് ആഗോളതലത്തിൽ അവകാശപ്രവർത്തകർ ഭേദഗതിക്കെതിരെ ഉയർത്തുന്ന വിമർശനം. നിലവിൽ 18ആണ് ഇറാഖിൽ വിവാഹപ്രായം. ചൊവ്വാഴ്ച പാർലമെന്റ് അംഗീകാരം നൽകിയ ഭേദഗതി ഇസ്ലാം പുരോഹിതർക്ക് തീരുമാനങ്ങളെടുക്കാൻ കൂടുതൽ അധികാരം നൽകുന്നുണ്ട്. ഇറാഖിലെ ജാഫറി സ്കൂൾ ഓഫ് ഇസ്ലാമിക നിയമം അനുസരിക്കുന്ന ഷിയ വിഭാഗത്തിന് വിവാഹ പ്രായത്തിന് പെൺകുട്ടിയുടെ പ്രായം 9 വയസാണ്.

Read more