മാലദ്വീപ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്; പ്രസിഡന്റ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടിന്റെ ഭാവി ജനം നിർണയിക്കും

മാലദ്വീപിൽ ഇന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് മൊഹമ്മദ്‌ മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളുടെ ഫലനിര്‍ണയവേള കൂടിയാകും ഇന്നത്തെ തിരഞ്ഞെടുപ്പ്. കാലങ്ങളായി ഇന്ത്യയോടു ചേര്‍ന്നു നില്‍ക്കുന്ന വിദേശനയമായിരുന്നു മാലദ്വീപ് തുടര്‍ന്നിരുന്നത്. എന്നാല്‍ മുയിസു അധികാരത്തിലെത്തിയതിന് പിന്നാലെ ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങള്‍ സ്വീകരിക്കുകയായിരുന്നു.

മുഖ്യപ്രതിപക്ഷ പാര്‍ട്ടിയും ഇന്ത്യ അനുകൂല നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരുമായ മാലിദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) ഭൂരിപക്ഷം നേടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 2,85,000 മാലദ്വീപ് പൗരന്മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. ഫലം തൊട്ടടുത്ത ദിവസം പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പിഎന്‍സി) നേതാവായ മുയിസു അധികാരത്തിലെത്തിയത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നതിനിടെ ഈ മാസം, മുയിസു നിരവധി അടിസ്ഥാന സൗകര്യ വികസന കരാറുകള്‍ ചൈനീസ് സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കിയിരുന്നു.

മുയിസു കടുത്ത ഇന്ത്യാവിരുദ്ധനിലപാടുകൾ സ്വീകരിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുകളുണ്ടായത്. മാലദ്വീപിലുള്ള മുഴുവൻ ഇന്ത്യൻസൈനികരെയും പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. നീണ്ട ചർച്ചകൾക്കൊടുവിൽ, മേയ് പത്തോടെ മുഴുവൻ സൈനികരെയും പിൻവലിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. ഇന്ത്യൻസൈനികരിലെ ആദ്യസംഘം മാലദ്വീപിൽനിന്ന് മടങ്ങുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ മൂന്നുമന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങളും ബന്ധം വഷളാക്കി. മാലദ്വീപ് ഭരണാധികാരികൾ അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്ന രാജ്യം ഇന്ത്യ ആയിരുന്നു. ഈ കീഴ്‌വഴക്കവും മുയിസു തെറ്റിച്ചു. യുഎഇ സന്ദർശനത്തിനുപിന്നാലെ ചൈനയിലേക്ക് മുയിസു പോയി. ചൈനയുമായി ഒട്ടേറെ വിഷയങ്ങളിൽ നിർണായക കരാറുകളുണ്ടാക്കുകയും ചെയ്തു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന 1192 ദ്വീപുകളുടെ ശൃംഘലയാണ് മാലദ്വീപ്. വിനോദസഞ്ചാരം, രാജ്യാന്തരകപ്പല്‍ച്ചാലിന്റെ സാന്നിധ്യം തുടങ്ങിയ നിരവധി പ്രാധാന്യങ്ങള്‍ മാലദ്വീപിനുണ്ട്. ഇന്ത്യ- ചൈന ഭൗമരാഷ്ട്രീയ ഭൂപടത്തിലും മാലദ്വീപിന് നിര്‍ണായക സ്ഥാനമാണുള്ളത്.