"തെറ്റായ കാര്യങ്ങൾക്ക് എതിരെ ഇനിയും സംസാരിക്കും:" പൗരത്വ നിയമത്തെ വിമർശിച്ചതിന് പാമോയിൽ ഇറക്കുമതി നിയന്ത്രിച്ച ഇന്ത്യയുടെ നടപടിക്ക് എതിരെ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്

പൗരത്വ നിയമത്തെ വിമർശിച്ച് സംസാരിച്ചതിനെ തുടർന്ന് പാം ഓയിൽ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ ആശങ്കാകുലനാണെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് ചൊവ്വാഴ്ച പറഞ്ഞു. എന്നാൽ, തെറ്റായ കാര്യങ്ങൾക്കെതിരെ സംസാരിക്കുന്നത് തുടരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ലോകത്തിൽ ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ഇന്തോനേഷ്യയ്ക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാമോയിൽ ഉൽ‌പാദകരും കയറ്റുമതിക്കാരുമായ മലേഷ്യയിൽ നിന്ന് ശുദ്ധീകരിച്ച പാമോയിൽ ഇറക്കുമതി നിരോധിക്കുന്ന നിയമങ്ങൾ കഴിഞ്ഞ ആഴ്ച കൊണ്ടുവന്നിരുന്നു.

പൗരത്വത്തിനായി മതത്തെ അടിസ്ഥാനപ്പെടുത്തുന്ന പുതിയ പൗരത്വ നിയമത്തെ മഹാതിർ മുഹമ്മദ് വിമർശിച്ചതിനെ തുടർന്നായിരുന്നു നടപടി. ഇന്ത്യ കശ്മീർ ആക്രമിക്കുകയും അധിനിവേശം നടത്തുകയും ചെയ്തിരുന്നുവെന്നും നേരത്തെ 94 കാരനായ മലേഷ്യൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഞങ്ങൾ തീർച്ചയായും ഇന്ത്യയിൽ ധാരാളം പാമോയിൽ വിൽക്കുന്നതിനാൽ ആശങ്കാകുലരാണ്, എന്നാൽ മറുവശത്ത് തുറന്നു പറയേണ്ട കാര്യങ്ങൾ പറയുക തന്നെ ചെയ്യുമെന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അതിനെതിരെ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“നമ്മൾ തെറ്റായ കാര്യങ്ങൾ അനുവദിക്കുകയും അതിൽ ഉൾപ്പെട്ടിരിക്കുന്ന പണത്തെ കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്താൽ, നമ്മളും മറ്റ് ആളുകളും ഒരുപാട് തെറ്റായ കാര്യങ്ങൾ ചെയ്യുമെന്ന് ഞാൻ കരുതുന്നു.” മഹാതിർ മുഹമ്മദ് പറഞ്ഞു.