ആമസോണ്‍ കാടുകളെ സംരക്ഷിക്കാന്‍ ഡികാപ്രിയോയുടെ സംഘടന 35 കോടി രൂപ സമാഹരിക്കും

ആമസോണ്‍ മഴക്കാടുകളെ തീപ്പിടിത്തത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ലിയനാര്‍ഡോ ഡികാപ്രിയോയുടെ നേതൃത്വത്തിലുള്ള എര്‍ത്ത് അലയന്‍സ് സംഘടന 5 മില്യണ്‍ ഡോളര്‍ (35 കോടി രൂപ) സമാഹരിക്കും. തീയണക്കാന്‍ ശ്രമിക്കുന്ന പ്രാദേശിക സംഘടനകള്‍ക്കും തദ്ദേശീയര്‍ക്കുമായാണ് ഈ തുക നല്‍കുക.

എര്‍ത്ത് അലയന്‍സ് സംഘടനയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന കണക്കുകള്‍ പ്രകാരം 72,000 തീപ്പിടുത്തങ്ങളാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40,000ലധികം തീപ്പിടുത്തങ്ങളാണ് ഈ വര്‍ഷം ഉണ്ടായിട്ടുള്ളത്.

ആമസോണ്‍ വനങ്ങളിലെ തീപ്പിടുത്തത്തെ കുറിച്ച് ലിയനാര്‍ഡോ ഡികാപ്രിയോ പ്രതികരിച്ചിരുന്നു. ആമസോണ്‍ കാടുകള്‍ കത്തിയെരിയുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഡികാപ്രിയോയുടെ വിമര്‍ശനം.

“ഭൂമിയിലെ ഏറ്റവും വലിയമഴക്കാടുകള്‍, ഭൂമിയിലെ ജീവജാലങ്ങള്‍ക്കുവേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല, ലോകത്തിന്റെ ശ്വാസകോശമെന്ന് വിശേഷിപ്പിക്കാവുന്നയിടം, കഴിത്ത 16 ദിവസമായി അത് കത്തിയമരുകയാണ്. അക്ഷരാര്‍ഥത്തില്‍ ഒറ്റ മാധ്യമംപോലും അതേക്കുറിച്ച് മിണ്ടുന്നില്ല, എന്തുകൊണ്ട്? ” ലിയനാര്‍ഡോ ഡികാപ്രിയോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.