ലഷ്‌കറെ തൊയിബ സ്ഥാപക അംഗമായ ഭീകരന്‍ ആമിര്‍ ഹംസയ്ക്ക് പാകിസ്ഥാനില്‍ വെടിയേറ്റു; നില അതീവ ഗുരുതരം, ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല

ലഷ്‌കറെ തൊയിബ സ്ഥാപക അംഗമായ ഭീകരന്‍ ആമിര്‍ ഹംസയ്ക്ക് വെടിയേറ്റു. പാകിസ്ഥാനിലെ ലഹോറില്‍ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫിസിനു പുറത്തുവച്ചാണ് ആമിറിന് വെടിയേറ്റത്. ആമിര്‍ ഹംസയുടെ നില അതീവ ഗുരുതരമാണെന്നുമാണ് വിവരം. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

1985നും 1986നുമിടയില്‍ ഭീകരരായ ഹാഫിസ് സയീദും ആമിര്‍ ഹംസയും ചേര്‍ന്നാണ് ലഷ്‌കറെ തൊയിബ സ്ഥാപിച്ചത്. ഇന്ത്യയിലടക്കം നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ആമിര്‍ ഹംസയായിരുന്നു. ലഷ്‌കറെയുടെ രണ്ടാമത്തെ പ്രധാന നേതാവായാണ് ഇയാളെ കണക്കാക്കുന്നത്. യുഎസ് ഇയാളെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

1959ല്‍ ജനിച്ച ഹംസ അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് ലഷ്‌കറെയ്ക്ക് രൂപം നല്‍കുന്നത്. എന്നാല്‍ 2018ല്‍ ഇയാള്‍ ലഷ്‌കറെയുമായി അകന്നിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.