'കൂടത്തായി മോഡൽ'കൊലപാതകം ഓസ്ട്രേലിയയിലും; മുൻമരുമകൾ പാചകം ചെയ്ത് നൽകിയ ബീഫ് വിഭവം കഴിച്ച് മരിച്ചത് മൂന്ന് പേർ, അറസ്റ്റ് ചെയ്ത് പൊലീസ്

കൂടത്തായി മോഡൽ കൊലപാതകമെന്ന് സംശയിക്കാവുന്ന മരണങ്ങൾ ഓസ്ട്രേലിയയിലും. മുന്‍ ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ വിഷബാധ മൂലം മരിച്ചതിന് പിന്നാലെ 49കാരി അറസ്റ്റിലായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.എറിന്‍ പാറ്റേഴ്സണ്‍ എന്ന വനിതയെ ആണ് തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.ഇവർ പാചകം ചെയ്ത് നൽകിയ ബിഫ് വിഭവം കഴിച്ച് മൂന്ന പേർ മരിച്ചതോടയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം. ജൂലൈ അവസാനമാണ് മൂന്ന് പേര്‍ വിഷബാധ മൂലം മരിച്ചത്. ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിച്ച മൂന്ന് പേരെ അവശനിലയിലാണ് മെല്‍ബണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും ഇവരുടെ സഹോദരിയുമാണ് വിഷബാധയേറ്റ് മരിച്ചത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് എറിൻ പിടിയിലായത്.

തെക്കന്‍ വിക്ടോറിയയിലെ വീട്ടില്‍ വച്ചാണ് മുന്‍ ഭര്‍തൃമാതാവിനും മുന്‍ ഭര്‍തൃപിതാവിനും മുന്‍ ഭര്‍തൃമാതാവിന്റെ സഹോദരിക്കും എറിന്‍ വിരുന്നൊരുക്കിയത്. വിരുന്ന് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ 70കാരിയായ മുന്‍ ഭർതൃമാതാവ് ഗെയില്‍, മുന്‍ ഭർതൃപിതാവും 70കാരനുമായ ഡോണ്‍, ഇവരുടെ സഹോദരിയും 66കാരിയുമായ ഹെതര്‍ എന്നിവരാണ് ആശുപത്രിയിലായതും ചികിത്സയിലിരിക്കെ മരിച്ചതും.

ഹെതറിന്റെ ഭര്‍ത്താവിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായെങ്കിലും കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾ സുഖം പ്രാപിക്കുകയായിരുന്നു. ഇതോടെയാണ് സംശയത്തിന്റെ പേരിൽ അന്വേഷണം ആരംഭിച്ചത്. ബീഫ് വെല്ലിംഗ്ടണ്‍ എന്ന വിഭവമായിരുന്നു വിരുന്നിലെ വില്ലനായത്. ഇതില്‍ 49കാരി ഉപയോഗിച്ച കൂണാണ് അപകടകാരിയായതെന്നാണ് സൂചന. ബീഫ് സ്റ്റീക്കിനെ പച്ചകറികൾ കൊണ്ട് പൊതിഞ്ഞ് പേസ്ട്രി രൂപത്തില്‍ ബേക്ക് ചെയ്തെടുക്കുന്ന ഈ വിഭവം ഇംഗ്ലീഷ് ഭക്ഷണ രീതിയില്‍ ഏറെ പ്രാധാന്യമുള്ളതാണ്.

ഇവര്‍ക്കൊപ്പം ആഹാരം കഴിച്ചെങ്കിലും എറിനും മക്കളും രോഗ ബാധിതരാവാതിരുന്നതാണ് പൊലീസ് അന്വേഷണം മനപൂര്‍വ്വമുള്ള വിഷബാധയെന്ന നിലയിലേക്ക് നീങ്ങിയത്. ഡെത്ത് ക്യാപ് എന്നയിനം കൂണാണ് വിഷമായി ഉപയോഗിച്ചതെന്നാണ് പൊലീസ് നിരീക്ഷണം. മരണകാരണം വ്യക്തമായെങ്കിലും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്തെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്താനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. എന്നാൽ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൂണുകളില്‍ വിഷമുള്ളത് അറിയില്ലെന്നുമാണ് എറിന്‍ പ്രതികരിക്കുന്നത്. തന്റെ അമ്മയേ പോലെ തന്നെയാണ് ഗെയില്‍ തനിക്കെന്നും അവര്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.