ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിക്ക് നല്‍കിയ നയതന്ത്ര സംരക്ഷണം: ഖഷോഗി വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനുമുണ്ടാകും; നിലപാട് പറഞ്ഞ് അമേരിക്ക

എല്ലാ രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ക്കും രാഷ്ട്രതലവന്‍മാര്‍ക്കും അമേരിക്ക പ്രത്യേക പരിരക്ഷ നല്‍കാറുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കും ആരോപണവിധേയരായവരും പ്രധാനമന്ത്രിമാര്‍ ആയാല്‍ ഇത്തരം പരിരക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാമര്‍ശിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി വധക്കേസില്‍ നിന്ന് സൗദി അറേബ്യയുടെ കിരീടാവകാശിയും നിയുക്ത പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് മോദിയെക്കുറിച്ച് അദേഹം പരാമര്‍ശിച്ചത്. 2002ലെ ഗുജറാത്ത് കലാപം സംബന്ധിച്ച് നരേന്ദ്ര മോദിക്കും യു.എസിലെ കേസില്‍ നിന്ന് പ്രതിരോധവും വിചാരണ നേരിടുന്നതില്‍ നിന്ന് സംരക്ഷണവും ലഭിച്ചിട്ടുണ്ട്. ഇതേ സംരക്ഷണം മുഹമ്മദ് ബിന്‍ സല്‍മാനും ലഭിക്കുമെന്ന് അദേഹം പറഞ്ഞു.

ആദ്യമായല്ല അമേരിക്ക ഇത്തരം ഒരു പരിരക്ഷ നല്‍കുന്നത്. വളരെ നാളുകയായി രാജ്യത്തുള്ള നിയമമാണിത്. മുമ്പ് നിരവധി രാഷ്ട്രതലവന്‍മാര്‍ക്ക് ഈ പരിരക്ഷ ലഭിച്ചിട്ടുണ്ട്. 1993ല്‍ ഹെയ്തി പ്രസിഡന്റായിരുന്ന ഴീന്‍-ബെര്‍ട്രാന്‍ഡ് അരിസ്റ്റൈഡ, 2001ലെ സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ , 2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, 2018ല്‍ കോംഗോ പ്രസിഡന്റ് ജോസഫ് കബില എന്നിവര്‍ക്കും സമാനമായ പരിരക്ഷ ലഭിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി. രാഷ്ട്രത്തലവന്മാര്‍ക്കും സര്‍ക്കാരിന്റെ നേതൃപദവിയിലിരിക്കുന്നവര്‍ക്കും വിദേശകാര്യ മന്ത്രിമാര്‍ക്കും അമേരിക്ക ഇത്തരം പരിരക്ഷ നല്‍കാറുണ്ട്.

ഖഷോഗ്ജിയുടെ മരണത്തില്‍ യു.എസില്‍ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ നിന്നും എം.ബി.എസിന് സൗദി പ്രധാനമന്ത്രി പദം നിയമപരിരക്ഷ നല്‍കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് നിലപാട് വ്യക്തമാക്കിയത്.
മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട് വിശദറിപ്പോര്‍ട്ട് യുഎസ് ഇന്റലിജന്‍സ് വകുപ്പ് പുറത്തുവിട്ടിരുന്നു. സൗദി കിരാടാവാകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഖഷോഗ്ജി വധത്തിന് ഉത്തരവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സൗദിയില്‍ നിന്നും നിയോഗിച്ച 15 അംഗ സ്‌ക്വാഡില്‍ ഏഴ് പേര്‍ എംബിഎസിന്റെ പേഴ്സണല്‍ ബോഡി ഗാര്‍ഡുകളായിരുന്നു. സംഭവുമായി ബന്ധപ്പെട്ട 76 സൗദി പൗരന്‍മാര്‍ക്കെതിരെ യുഎസ് വിലക്ക് പ്രഖ്യാപിച്ചുണ്ട്. ഖഷോഗ്ജി ബാന്‍ എന്ന പേരിലുള്ള ഈ വിലക്കില്‍ യുഎസ് യാത്രാവിലക്ക്, യുഎസിലെ സ്വത്ത് മരവിപ്പിക്കല്‍, കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടൈഗര്‍ സ്‌ക്വാഡുമായുള്ള എല്ലാ ധാരണകളും അവസാനിപ്പിക്കുക എന്നീ നടപടികള്‍ ഉണ്ടാവും.

സൗദി മുന്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് മിലിട്ടറി ഇന്റലിജന്‍സ് അഹമ്മദ് അല്‍ അസിരിയുള്‍പ്പെടെ സൗദിയിലെ ഔദ്യോഗിക വ്യക്തിത്വങ്ങളും ഉള്‍പ്പെടുന്ന വിലക്ക് ലഭിച്ചവരുടെ ലിസ്റ്റില്‍ പക്ഷെ എംബിഎസ് ഉള്‍പ്പെട്ടിട്ടില്ല. ഇതിലാണ് ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഖഷോഗ്ജി വധത്തിലെ മുഖ്യ സൂത്രധാരന്‍ എംബിഎസ് ആണ്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ഇദ്ദേഹത്തിനു നേരെ വിലക്കില്ലാത്തതെന്ന വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. സൗദിയുമായുള്ള ബന്ധം വിഛേദിക്കുകയല്ല, മറിച്ച് യുഎസ് താല്‍പ്പര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസൃതമായി സൗദി ബന്ധത്തെ പുനക്രമീകരിക്കുകയാണ് ഈ നടപടി കൊണ്ടുദ്ദേശിച്ചതെന്നാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണ്‍ പറഞ്ഞത്.