കപിൽ മിശ്രയുടെ സി.എ.എ പ്രസംഗം അക്രമത്തെ പ്രേരിപ്പിക്കുന്നതിന് ഉദാഹരണം: സക്കർബർഗ്

സി.എ.എ വിരുദ്ധ പ്രതിഷേധക്കാർക്ക് എതിരെയുള്ള ബിജെപി നേതാവിന്റെ വിവാദ വിദ്വേഷ പ്രസംഗം പോസ്റ്റ് ചെയ്തത്, ഫേസ്ബുക്കിലെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ഘടകത്തെ അളക്കുന്നതിനുള്ള ഒരു അളവുകോലായി മാറിയെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ്. കമ്പനിയുടെ ജീവനക്കാരുമായുള്ള ആശയവിനിമയത്തിന്റെ ചോർന്ന ഓഡിയോയിലാണ് മാർക്ക് സക്കർബർഗ് ഇങ്ങനെ പറഞ്ഞതായി വെളിപ്പെട്ടിരിക്കുന്നത്. കപിൽ മിശ്രയുടെ പേര് എടുത്ത് പറയാതെയാണ് സക്കർബർഗ് ഇങ്ങനെ പറഞ്ഞത്.

ജോർജ്ജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരൻ പൊലീസ് ക്രൂരതയെ തുടർന്ന് കൊല്ലപ്പെട്ടതിനെതിരെ ഉള്ള പ്രതിഷേധത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ “വിവാദപരമായ” അഭിപ്രായത്തിനെതിരെ പ്രവർത്തിക്കേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ഫേസ്ബുക്ക് ജീവനക്കാരോട് വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു സക്കർബർഗ്. ട്രംപിന്റെ അഭിപ്രായങ്ങൾ ജാഗ്രതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും “അമിതമായ പൊലീസ് നടപടിക്ക്” ആഹ്വാനം ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

“… അക്രമത്തിന് പ്രേരിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള നമ്മുടെ നയങ്ങൾ, നിങ്ങൾക്കറിയാമല്ലോ … വ്യക്തമായ ചില ഉദാഹരണങ്ങളുണ്ട് … ലോകമെമ്പാടുമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ ഉദാഹരണങ്ങളുണ്ട്, നമ്മൾ അവരെ പിൻവലിച്ചു. ഇന്ത്യയിലെ കേസുകൾ, ഉദാഹരണത്തിന്, ആരോ പറഞ്ഞു, ‘ഹേയ്, പൊലീസ് ഇത് ശ്രദ്ധിക്കുന്നില്ലെങ്കിൽ, നമ്മുടെ പിന്തുണക്കാർ അവിടെയെത്തി തെരുവുകൾ ഒഴിപ്പിക്കും’, ” കമ്പനിയുടെ ആഭ്യന്തര കലഹത്തിന്റെ പശ്ചാത്തലത്തിൽ സക്കർബർഗ് 25,000 ത്തോളം ജീവനക്കാരോട് പറഞ്ഞു.

“ഇത് കൂടുതൽ നേരിട്ടുള്ള രീതിയിൽ ചെയ്യാൻ അനുയായികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്, അതുകൊണ്ട് നമ്മൾ അത് എടുത്തുമാറ്റി. അതിനാൽ നമ്മൾക്ക് അതിനൊരു മാതൃകയുണ്ട്, ” സക്കർബർഗ് പറഞ്ഞു.

ട്രംപ് ഇന്ത്യ സന്ദർശിക്കുന്നതിന് ഒരു ദിവസം മുമ്പ് ഫെബ്രുവരി 23 ന് പോസ്റ്റ് ചെയ്ത കപിൽ മിശ്രയുടെ ഒരു വീഡിയോയെ കുറിച്ചാണ് സക്കർബർഗ് ഇവിടെ പരാമർശിക്കുന്നത്.

പിന്നീട് എടുത്ത കളഞ്ഞ വീഡിയോയിൽ കപിൽ മിശ്ര പറയുന്നത് ഇങ്ങനെയാണ്, “യുഎസ് പ്രസിഡന്റ് ഇന്ത്യയിലുള്ളതുവരെ നമ്മൾ പ്രദേശത്തെ സമാധാനപരമായി വിടും. അതിനുശേഷം റോഡുകൾ ഒഴിവാക്കിയില്ലെങ്കിൽ ഞങ്ങൾ (പൊലീസ്) പറയുന്നത് കേൾക്കില്ല. ”

വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫ്രാബാദിലാണ് വീഡിയോ ചിത്രീകരിക്കപ്പെട്ടത്. പിന്നീട് നടന്ന കലാപത്തിൽ 50 ഓളം പേർ കൊല്ലപ്പെട്ടു.