കാബൂളിൽ വീണ്ടും സ്ഫോടനം; റോക്കറ്റ് ആക്രമണമെന്ന് സൂചന

അ​ഫ്​ഗാനിസ്ഥാനിലെ കാബൂളിൽ വീണ്ടും സ്ഫോടനം. കാബൂൾ വിമാനത്താവളത്തിനടുത്ത് സ്ഫോടന ശക്തമായ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമ ങ്ങൾ റിപ്പോർട്ട് ചെയ്തു.

ഖാജി ബാഗ്‌റയിലെ ഗുലൈയിൽ ജനവാസ മേഖലയിൽ റോക്കറ്റ് പതിച്ചാണ് സ്ഫോടനം ഉണ്ടായത്. വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം.

36 മണിക്കൂറിനുള്ളിൽ ആക്രമണത്തിന് സാധ്യത ഉണ്ടെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത്. ആക്രമണം നേരിടാൻ അമേരിക്കൻ സൈന്യത്തിന് ബൈഡൻ നിർദേശം നൽകിയിരുന്നു.

അഫ്ഗാനിസ്താനിൽ നിന്ന് യുഎസ് സൈന്യം പിൻവാങ്ങുന്നതിന്റെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ആക്രണമെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ വ്യാഴാഴ്ച കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നിരുന്നു. മരിച്ചവരിൽ 97 അഫ്ഗാനിസ്താൻ സ്വദേശികളും 19 അമേരിക്കൻ പട്ടാളക്കാരും ഉൾപ്പെടുന്നു.