ജോ ബൈഡൻ യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യു.എസ് രാഷ്ട്രീയത്തെ ഇളക്കിമറിക്കുകയും രാജ്യത്തെ ജനങ്ങളെ എക്കാലത്തേക്കാളുമേറെ ഭിന്നിപ്പിക്കുകയും പിന്തിരിപ്പൻ ഭരണത്തിലൂടെ ലോകത്തെ തന്നെ ഞെട്ടിക്കുകയും ചെയ്ത ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് വാഴ്ചക്കാണ് ജോ ബൈഡൻ അവസാനം കുറിച്ചത്.

77-കാരനായ ജോ ബൈഡൻ 46-ാമത് യുഎസ് പ്രസിഡന്റായാണ് അധികാരമേൽക്കുക. ഇരുപത് ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള പെന്‍സില്‍വേനിയയില്‍ വിജയിച്ചതോടെയാണ് ബൈഡന്റെ വിജയം ഉറച്ചത്.

ഫലപ്രഖ്യാപനത്തോട് ട്രംപിന്റെ പക്ഷത്ത് നിന്നും അടിയന്തിര പ്രതികരണം ഉണ്ടായിട്ടില്ല, എന്നാൽ ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണൽ സമയത്ത് ബൈഡന്റെ ലീഡ് വർദ്ധിച്ചതോടെ തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നുവെന്ന തെളിവില്ലാത്ത ആരോപണങ്ങൾ ഡൊണാൾഡ് ട്രംപ് ഉന്നയിക്കുകയും താൻ വിജയിച്ചതായി തെറ്റായി അവകാശപ്പെടുകയും ചെയ്തിരുന്നു.

യു.എസിലെ ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായാണ് റിപ്പോര്‍ട്ട്. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.

ജോ ബൈഡന്‍ യു.എസ് പ്രസിഡന്റ് ആവുന്നതോടെ ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല ഹാരിസ് മാറും.