ആശങ്ക ഉയർത്തി കൊവിഡിന്റെ പുതിയ വകഭേദം; ജെഎന്‍1, കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

കൊവിഡ് മഹാമരി സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് ലോകം കരകയറി തുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റൊരു വെല്ലുവിളികൂടി ഉയർന്നിരിക്കുകയാണ്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതാണ് ഇപ്പോൾ ആശങ്ക ഉയർത്തിയിരിക്കുന്നത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പ്രകാരം പുതിയ വകഭേദമായ ജെഎന്‍1, 12 രാജ്യങ്ങളില്‍ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

പുതിയതായി കണ്ടെത്തിയ വകഭേദം വാക്സിൻ പ്രതിരോധത്തെ മറകടക്കുന്നതാണെന്നും, പകർച്ചാ സാധ്യത കൂടുതലാണെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. യുഎസിന് പുറമെ യുകെ, ഐസ്‌ലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ വൈറസ് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സെപ്തംബര്‍ മാസത്തിലാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ബിഎ 2.86 വകഭേദത്തില്‍ നിന്നുമുണ്ടായ പുതിയ രൂപമാണ് ജെഎന്‍1. 2021ല്‍ വിവിധ രാജ്യങ്ങളില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്ന് ഉണ്ടായതാണ് ബിഎ 2.86. സമാന സ്വഭാവമുള്ളവരാണ് ബിഎ 2.86നും ജെഎന്‍ ഒന്നും. സ്‌പൈക്ക് പ്രോട്ടീനിന്റെ സാന്നിധ്യത്തിലുള്ള വ്യത്യാസം മാത്രമാണ് ഇരു വകഭേദങ്ങള്‍ തമ്മിലെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്പൈക്ക് പ്രോട്ടീനുകളാണ് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതിലും രോഗബാധയേല്‍ക്കുന്നതിലും സ്‌പൈക്ക് പ്രോട്ടീന്‍ പങ്ക് വഹിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. കൊവിഡ് വാക്‌സിനുകള്‍ ബിഎ 2.86 വകഭേദത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പുതിയ വകഭേദത്തില്‍ എത്രമാത്രം ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന കാര്യത്തിലാണ് നിലവിലെ ആശങ്കയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.