ഭരണമികവ്, കോവിഡ് പ്രതിരോധം; ന്യൂസിലാൻഡിൽ പ്രധാനമന്ത്രി ജസീന്ത ആർഡൻ വീണ്ടും അധികാരത്തിലേക്ക്

കോവി‍ഡ് പ്രതിരോധത്തിൽ ലോകത്തിന് തന്നെ മാതൃകയായി മാറിയ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ രണ്ടാം തവണയും അധികാരത്തിലേക്ക്.

പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ പ്രകാരം ജസീന്തയുടെ ലിബറൽ ലേബർ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചേക്കും.

മൂന്നിലൊന്നു വോട്ടെണ്ണിയപ്പോൾ ജസീന്തയുടെ പാർട്ടിക്ക് പ്രധാന എതിരാളിയായ കൺസർവേറ്റീവ് നാഷണൽ പാർട്ടിയേക്കാൾ ഇരട്ടി വോട്ടുണ്ട്.

ജസീന്തയുടെ നേതൃത്വത്തിലുള്ള സെൻറർ- ലെഫ്റ്റ് ലേബർ പാർട്ടി 49.9 ശതമാനം വോട്ടുകൾ നേടി. 120 അംഗ പാർലമെൻറിൽ 64 സീറ്റുകളാവും ജസീന്ത ആർഡന് ലഭിക്കുക.

ജസീന്തയുടെ എതിരാളിയും സെൻറർ-റൈറ്റ് നാഷണൽ പാർട്ടി നേതാവുമായ ജുഡിത്ത് കോളിൻസിന് 26 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമാണ് നേടാനായത്.

കോവിഡ് രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനായതാണ് ജസീന്തയ്ക്കു വൻനേട്ടമായത്. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലാൻഡിൽ കേവലം 25 പേർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്.