തന്റെ നഗ്നവീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചവരെ വിടാതെ ഇറ്റാലിയന്‍ പ്രധാനമന്ത്രി; പ്രതികളായ അച്ഛനും മകനോടും നഷ്ടപരിഹാരമായി മെലോണി ആവശ്യപ്പെട്ടത് വന്‍തുക

തന്റെ നഗ്ന ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചവരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. വ്യാജമായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നഗ്ന വീഡിയോ നിര്‍മിച്ചത് ഇറ്റലി പൗരത്വമുള്ള ഒരു അച്ഛനും മകനുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. തന്നെ അപമാനിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവൃത്തി നടത്തിയതെന്നും അതിനാല്‍ ഒരു ലക്ഷം യൂറോ (എകദേശം ഒരു കോടി) നഷ്ടപരിഹാരം വേണമെന്നുമാണ്് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ആവശ്യപ്പെട്ടിരിക്കുന്നത്.
മറ്റൊരാളുടെ ശരീത്തില്‍ മെലോണിയുടെ മുഖം ചേര്‍ത്ത് വെച്ചാണ് ഇവര്‍ ഡീപ്പ് ഫേക്ക് പോണോഗ്രഫി വീഡിയോ നിര്‍മിച്ചത്. വീഡിയോ അപ് ലോഡ് ചെയ്യാന്‍ ഉപയോഗിച്ച സ്മാര്‍ട്‌ഫോണ്‍ പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ഇത്തരത്തിലുള്ള മാനനഷ്ടക്കേസുകള്‍ക്ക് ജയില്‍ ശിക്ഷവരെ ഇറ്റലിയില്‍ ലഭിക്കാറുണ്ട്. ജൂലായ് രണ്ടിന് മെലോണി കോടതിയില്‍ ഹാജരാവും. യുഎസില്‍ നിന്നുള്ള ഒരു പോണോഗ്രഫി വെബ്‌സൈറ്റിലാണ് വീഡിയോ അപ് ലോഡ് ചെയ്തത് ദശലക്ഷക്കണിക്കാനാളുകള്‍ അത് കണ്ടുവെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജനസിന്റെ സഹായത്തോടെ നിര്‍മിക്കുന്ന വീഡിയോ, ഓഡിയോ ഉള്ളടക്കത്തെയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് വിളിക്കുന്നത്.