സൗദിയില്‍ മലയാളി നഴ്‌സിനെ ബാധിച്ചത് ചൈനയിലെ വൈറസല്ല; ആരോഗ്യ നിലയില്‍ പുരോഗതി

സൗദി അറേബ്യയിലെ മലയാളി നഴ്സിന് ബാധിച്ചിരിക്കുന്നത് ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസല്ലെന്ന് സ്ഥിരീകരണം. 2012-ൽ കണ്ടെത്തിയ മെഴ്സിന് കാരണമായ കൊറോണ വൈറസാണെന്ന് ജിദ്ദയിലെ ഇന്ത്യൻ നയതന്ത്രാലയം ട്വീറ്റ് ചെയ്തു. ഈ രോഗം ചികിത്സാവിധേയമാണ്.

മലയാളി നഴ്സിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റു മലയാളികളുടേതുള്‍പ്പെടെ അറുപതിലേറെ പേരുടെ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവാണ്. സൌദിയില്‍ ഒട്ടകത്തില്‍ നിന്നാണ് വൈറസ് പടരുന്നത്.

2012 മുതല്‍ സൗദിയില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഒട്ടകത്തില്‍ നിന്നാണ് വൈറസ് പടരുന്നതെന്നായിരുന്നു കണ്ടെത്തല്‍. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ എന്നാണ് വൈറസിന്റെ മുഴുവന്‍ പേര്. ഇതാണ് സൗദിയിലെ അബഹയില്‍ മലയാളി, ഫിലിപ്പൈന്‍ നഴ്സുമാര്‍ക്ക് ബാധിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്സിന്റെ നില തൃപ്തികരമാണ്. ഇവരോടൊപ്പം ഹോസ്റ്റലില്‍ കഴിഞ്ഞവരും, ജോലി ചെയ്തവരുമടക്കം സംശയമുള്ള എണ്‍പതോളം പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഫലം ലഭിച്ച അമ്പതിലേറെ പേര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു.

പുതിയ സാഹചര്യത്തില്‍ അറബ് മേഖലയിലെ വിവിധ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാണ്. മികച്ച ചികിത്സ ലഭ്യമായതിനാല്‍ ചികിത്സ ഫലപ്രദമാകുന്നുണ്ട്.