ഹമാസ് ഉപമേധാവി സാലിഹ് അറൂരിയെ വധിച്ച് ഇസ്രയേൽ സൈന്യം; കൊലപ്പെടുത്തിയത് ലെബനനിലെ വ്യോമാക്രമണത്തിൽ, യുദ്ധമുഖം മാറുമെന്ന് ആശങ്ക

ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തിൽ സാലിഹ് അറൂരി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. സായുധ വിഭാഗത്തിന്റെ രണ്ടു കമാൻഡർമാർ ഉൾപ്പെടെ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേൽ ഡ്രോണുകൾ ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ ആക്രമണം നടത്തിയത്.

ആക്രമണത്തിൽ കൂടുതൽ ആളപായമുണ്ടായതായും ഒരു കെട്ടിടം തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേൽ ആക്രമണത്തിൽ അറൂരി കൊല്ലപ്പെട്ടതോടെ യുദ്ധമുഖം മാറുമെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങൾ. ലബനാൻ തലസ്ഥാനത്ത് ഹിസ്ബുള്ളയുടെ ഓഫീസ് ഉൾപ്പടെ പ്രവർത്തിക്കുന്ന കേന്ദ്രത്തിലാണ് ഉഗ്രസ്ഫോടനം നടത്തിയത്.

ഒക്ടോബർ ഏഴിലെ ഹമാസിന്റെ അപ്രതീക്ഷിത ഇസ്രയേൽ ആക്രമണത്തിന് ശേഷം ഹമാസ് വക്താവായി കാര്യങ്ങൾ പുറംലോകത്തോട് സംസാരിച്ചത് ഇപ്പോൾ കൊല്ലപ്പെട്ട അറൂരിയാണ്. ഖസ്സാം ബ്രിഗേഡ് സ്ഥാപകരിൽ പ്രമുഖനാണ് അറൂരി. ഏറെനാളായി അദ്ദേഹത്തെ ഇസ്രായേൽ ലക്ഷ്യം വെക്കുകയായിരുന്നു.

ഇസ്രായേൽ– ലെബനൻ അതിർത്തിയിൽ ആക്രമണം തുടരുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനം മാറ്റിവെച്ചു. അതേസമയം ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി യോഗം ഇന്ന് ചേരും.