പലസ്തീനിലെ ജനവാസ മേഖലകളിലും ക്യാമ്പുകളിലും വ്യാപക ആക്രമണവുമായി ഇസ്രയേൽ; പലായനം ചെയ്ത് ജനങ്ങൾ

പലസ്തീനിലെ ജനവാസ മേഖലകളിൽ വ്യാപക ആക്രമണവുമായി ഇസ്രയേൽ. ഇന്നലെ ​ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം നിരവധി ആളുകൾ ഗാസയിൽ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്ത് ലാഹിയ, ഖാൻ യൂനിസ്, അൽ മഗാസി പ്രദേശങ്ങളിൽ മാത്രം അമ്പത് പലസ്തീനികൾ വധിക്കപ്പെട്ടു.

റഫയിലെ പാർപ്പിട സമുച്ഛയത്തിലടക്കം ഇസ്രയേൽ ആക്രമണം ഉണ്ടായി. മധ്യ ഗാസയിൽ അഭയാർത്ഥി ക്യാമ്പുകളിലേക്ക് സൈനിക നീക്കം തുടങ്ങിയതോടെ ഒന്നര ലക്ഷത്തോളം ആളുകൾ പലായനത്തിന് ഒരുങ്ങുകുയാണ്. ബുറൈജ് ക്യാമ്പിന്റെ അടുത്ത് ടാങ്കുകൾ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. അന്താരാഷ്ട്ര രാജ്യങ്ങളുടെ ആവർത്തിച്ചുള്ള സമ്മർദ്ദം അവഗണിച്ചാണ് പലസ്തീനിലേക്ക് ഇസ്രയേൽ ആക്രമണം തുടരുന്നത്.

പ്രദേശത്തെ ക്യാമ്പുകളിൽ കഴിയുന്നവരരടക്കമുള്ള ജനങ്ങളോട് ദേർ അൽ ബലാഹ് പട്ടണത്തിലേക്ക് മാറാൻ നേരത്തേ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു. നിലവിൽ ലക്ഷങ്ങൾ ജനങ്ങൾ അഭയം പ്രാപിച്ച നഗരത്തിന് കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ യുഎൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 11 ആഴ്ചത്തെ പോരാട്ടത്തിനിടെ ഗാസയിൽ 21,300ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.