ഗാസയിലും ഖാൻ യൂനിസിലും ആക്രമണം തുടർന്ന് ഇസ്രയേൽ; ഒരു ദിവസത്തിൽ കൊന്നൊടുക്കിയത് ഇരുനൂറോളം പലസ്തീനികളെ

ബന്ദികളുടെ കൈമാറ്റ ചർച്ചകൾ പുരോഗമിക്കുമ്പൊഴും ഇസ്രയേൽ ഹമാസ് ആക്രമണം തുടരുകാണ്. ഗാസയിലും ജെനീനിലും ഖാൻ യൂനിസിലും ഇസ്രയേൽ ആക്രമണം തുടരുന്നതായാണ് റിപ്പോർട്ട്. കനത്ത ബോംബാക്രമണമാണ് നടക്കുന്നത്. അൽ അക്‌സ, അൽ-അമൽ, നാസർ ആശുപത്രികൾക്കു നേരെയും കനത്ത ആക്രമണം തുടരുകയാണ്.

പ്രദേശത്തു നിന്നും ഒഴിഞ്ഞുപോകണമെന്ന് സാധാരണ പൗരന്മാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഒഴിഞ്ഞുപോകുന്നത് അസാധ്യമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 200 പലസ്തീനീകളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.

ചെങ്കടലിലെ ഹൂതികളുടെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാനുമേൽ ചൈന സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഗസ്സയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നുവെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.

അതേ സമയം മൊസാദിന്റെയും, സിഐഎയുടെയും ഡയറക്ടർമാർ ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഈജിപ്തിന്റെ ഇന്റലിജൻസ് മേധാവിയും ചർച്ചയുടെ ഭാഗമാകും. ഗസ്സയിൽ താത്കാലിക വെടിനിർത്തൽ സംബന്ധിച്ചും ചർച്ച ചെയ്യും. ഗസ്സയിലെ സിവിലിയൻമാർക്ക് നേരെയുള്ള ആക്രമണം ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടിട്ടുണ്ട്.