'ഇറാനെതിരായ ഒരു ആക്രമണ പ്രവർത്തനങ്ങളിലും പങ്കെടുക്കില്ല'; ഇസ്രായേലിന് അമേരിക്കയുടെ പിന്തുണയില്ല,നിലപാടറിയിച്ച് ബൈഡൻ

ഇസ്രായേലിന് അമേരിക്കയുടെ പിന്തുണയില്ലെന്നറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇറാനെതിരായ ഒരു ആക്രമണ പ്രവർത്തനങ്ങളിലും യുഎസ് പങ്കെടുക്കില്ലെന്നും അത്തരം പ്രവർത്തനങ്ങളെ പിന്തുണയ്ക്കില്ലെന്നും ബൈഡൻ നെതന്യാഹുവിനോട് പറഞ്ഞു. ഇറാൻ ഇസ്രായേലിലേക്ക് ഡ്രോണുകളും മിസൈലുകളും അയച്ചതിന് പിന്നാലെ നെതന്യാഹുവും ബൈഡനും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിലാണ് ബൈഡൻ ഈ കാര്യം അറിയിച്ചത്.

വൈറ്റ് ഹൗസ് മീഡിയ ഉദ്യോഗസ്ഥൻ തന്നെയാണ് അമേരിക്കൻ വാർത്ത ഏജൻസിയായ ആക്സിയോസിനോട് ഫോൺ സംഭാഷണത്തെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. യുഎസും ഇസ്രയേലും മേഖലയിലെ മറ്റ് രാജ്യങ്ങളും ചേർന്ന് നടത്തിയ സംയുക്ത പ്രതിരോധ ശ്രമങ്ങളാണ് ഇറാൻ്റെ ആക്രമണം പരാജയപ്പെടാൻ ഇടയാക്കിയതെന്ന് ബൈഡൻ നെതന്യാഹുവിനെ അറിയിച്ചതായും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയിൽ പ്രതിബന്ധരാണെങ്കിലും ഇറാനോട് നേരിട്ടോ അല്ലാതെയോ ഒരു ആക്രമണത്തിന് തങ്ങൾ തയ്യാറാല്ലെന്ന നിലപാടിലാണ് അമേരിക്ക.

അതേസമയം സംഘ‍ർഷത്തിന് പിന്നാലെ ഇസ്രയേലിന്റെ സുരക്ഷയ്ക്കായി ആ​ഗോള ശക്തികൾ രംഗത്തെത്തിയിരുന്നു. കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു. ഇസ്രയേലിൻ്റെ സുരക്ഷയ്ക്കായി നിലകൊള്ളുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും അറിയിച്ചിരുന്നു.

അതിനിടെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് എംബസി ജാഗ്രത നിർദ്ദേശം നൽകി. ഇസ്രയേൽ- ഇറാൻ സംഘർഷ സാധ്യത കണക്കിലെടുത്താണ് എംബസിയുടെ നിർദ്ദേശം. ഇസ്രായേലിലുള്ള ഇന്ത്യക്കാരോട് എംബസിയില്‍ രജിസ്റ്റർ ചെയ്യാൻ ഫോം നൽകി. ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ കടുത്ത ആശങ്കയാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്.

മേഖലയുടെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഘർഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചർച്ചകൾക്ക് സാഹചര്യം ഒരുക്കണമെന്നും അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നും ഇന്ത്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാഹചര്യം നിരീക്ഷിക്കുകയാണെന്നും മേഖലയിലെ എംബസികൾ ഇന്ത്യൻ സമൂഹവുമായി സമ്പർക്കത്തിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.