34 വർഷങ്ങൾക്ക് ശേഷം ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടക്കാൻ പോകുന്നു: ഡൊണാൾഡ് ട്രംപ്

നീണ്ട 34 വർഷങ്ങൾക്ക് ശേഷം ഇസ്രയേലും ലബനനും തമ്മിൽ ചർച്ച നടക്കാൻ പോകുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ച നാളെ നടക്കുമെന്നുമാണ് ഡോണൾഡ് ട്രംപ് അറിയിച്ചത്. ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ലബനൻ പ്രസിഡൻ്റ് ജോസഫ് ഖലീൽ ഔണും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചനിൻ നെതന്യാഹുവും തമ്മിലായിരിക്കും ചർച്ച നടത്തുക. ഇറാനും അമേരിക്കയ്ക്കും ഇടയിൽ താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇത് പശ്ചിമേഷ്യൻ സംഘർഷത്തെ കാര്യമായി ബാധിച്ചിരുന്നു.

1991 ലെ മാഡ്രിഡ് സമ്മേളനത്തിലാണ് ഇസ്രായേലും ലെബനൻ നേതാക്കളും തമ്മിൽ ചർച്ച നടത്തിത്. അതിനു ശേഷം 1993 വരെ വാഷിംഗ്ടണിൽ ഉഭയകക്ഷി ചർച്ചകൾ തുടർന്നെങ്കിലും സമാധാന ഉടമ്പടിയില്ലാതെ ഇരുരാജ്യങ്ങളും പിരിഞ്ഞിരുന്നു. ഇപ്പോൾ അമേരിക്കയുടെ നേത‍ൃത്വത്തിലാണ് ചർച്ച നടക്കുന്നതെന്നാണ് വിവരം.