1954-75 കാലഘട്ടം….വിയറ്റ്നാം യുദ്ധം നടന്ന സമയം. വിയറ്റ്നാമിന്റെ ആഭ്യന്തര യുദ്ധമെന്നതിലുപരി അമേരിക്ക കമ്മ്യൂണിസ്റ്റ് ശക്തികൾക്കെതിരെ നടത്തിയ ഒരു യുദ്ധമായിരുന്നു ഇത്. അന്ന് വിയറ്റ്‌നാം യുദ്ധ ഭീകരത ലോകത്തിന് മുന്നിൽ തുറന്ന് കാട്ടിയത് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായിരുന്നു. യുദ്ധത്തിൻ്റെ ഭീകരത വളരെ തീവ്രതയോടെ വ്യക്തമാക്കുന്ന നാപാം പെൺകുട്ടി യുടെ ഫോട്ടോ ശ്രദ്ധിക്കാത്തവരുണ്ടാകില്ല.
ബോംബാക്രമണത്തെത്തുടർന്ന് പൊള്ളലേറ്റ് കരഞ്ഞുകൊണ്ട് ഓടുന്ന പെൺകുട്ടിയെ ഓർക്കാത്തവർ വിരളമായിരിക്കും. ലോകത്ത് അറിയപ്പെടുന്ന ഫോട്ടോകളുടെ ലിസ്റ്റ് എടുത്താൽ ആദ്യ പത്തിൽ തന്നെ നാപാം ബോംബാക്രമണത്തിൽ ഭയന്നോടുന്ന പെൺകുട്ടിയുടെ ചിത്രമുണ്ടാകും. ഈ ചിത്രത്തിലൂടെ പ്രശസ്‌തനായ വ്യക്തിയാണ് വിയറ്റ്നാമീസ്-അമേരിക്കൻ ഫോട്ടോ ഗ്രാഫറായ നിക് ഉട്ട്. യുഎസിന്റെ നാപാം ബോംബാക്രമണത്തിൽ പൊള്ളലേറ്റ വിയറ്റ്‌നാമീസ് പെൺകുട്ടി, നഗ്നയായി, നിരാശയോടെ കൈകൾ നീട്ടി നിലവിളിക്കുന്ന ആ ചിത്രം ലോകത്തിന്റെ കണ്ണ് നിറച്ചു. കിം ഫുക്ക് എന്ന 9 വയസുകാരിയെ ലോകം പിന്നീട് തിരച്ചറിയുന്നു.
വിയറ്റ്നാമിലെ ഒരു ഗ്രാമത്തിലെ റോഡിൽ നിന്നുള്ള ഈ ചിത്രം യുഎസ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനായി ജോലി ചെയ്തിരുന്ന ഫോട്ടോഗ്രാഫറായ നിക്ക് ഊട്ടിൻ്റെതാണെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1972 ജൂൺ എട്ടിനാണ് ചിത്രം പ്രസിദ്ധീകരിച്ചത്. 1973 ൽ വേൾഡ് പ്രസ് ഫോട്ടോ പുരസ്‌കാരവും പുലിറ്റ്സർ സമ്മാനവും ചിത്രത്തെ തേടിയെത്തി. ‘നാപാം ഗേൾ’എന്ന അറിയപ്പെട്ട ആ ചിത്രമെടുത്തത് നിക് ഊട്ടെന്നായിരുന്നു ലോകം വിശ്വസിച്ചിരുന്നത്. എന്നാൽ 53 വർഷം മുമ്പെടുത്ത ആ ചിത്രം വീണ്ടും ചർച്ചയാകുകയാണ്. ഏറെ വിവാദങ്ങൾക്കൊടുവിൽ ഫോട്ടോയുടെ ക്രെഡിറ്റിൽ നിന്നും നിക്കിൻ്റെ പേര് ഒഴിവാക്കിയിരിക്കുകയാണ് വേൾഡ് പ്രസ് ഫോട്ടോ. ‘നാപാം പെൺകുട്ടി’യുടെ ചിത്രമെടുത്ത ഫൊട്ടോഗ്രഫർ എന്ന പദവിയിൽനിന്ന് വിയറ്റ്നാംകാരൻ നിക്ക് ഊട്ടിനെയാണ് നീക്കിയത്. ചിത്രം പകർത്തിയ ഫൊട്ടോഗ്രഫർ ആരാണെന്ന സംശയങ്ങൾ ഉയർന്നതിനെ തുടർന്നാണ് നടപടി. ചിത്രമെടുത്തയാളുടെ പേരിൻ്റെ സ്ഥാനത്ത് ഇനിമുതൽ ‘അറിയില്ല’ എന്നു കുറിക്കും.
യുട്ടായിലെ പാർക്ക് സിറ്റിയിൽ വർഷംതോറും നടത്തപ്പെടുന്ന സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ‘ദി സ്ട്രിങ്ങർ’ എന്ന പേരിൽ ഒരു ഡോക്യുമെന്ററി പ്രദർശിപ്പിക്കപ്പെട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ‘ദ സ്ട്രിംഗർ’ എന്ന ഡോക്യുമെൻ്ററി ‘നാപാം ഗേൾ’ എന്ന ചിത്രമെടുത്തയാളെക്കുറിച്ച് അന്വേഷിക്കുന്നതാണ്. പ്രശസ്തമായ നാപാം ഗേൾ ചിത്രം പകർത്തിയത് നിക് ഉട്ട് അല്ലെന്നും അസോസിയേറ്റ് പ്രസ് തെറ്റായാണ് ക്രെഡിറ്റ് നൽകിയതെന്നുമാണ് ഡോക്യുമെൻ്ററിയിൽ പറയുന്നത്. എൻബിസി ചാനലിൻ്റെ ഡ്രൈവറും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായിരുന്ന നോയൻ താൻ നേയാണ് പ്രസ്‌തുത ചിത്രം പകർത്തിയതെന്നാണ് ഡോക്യുമെൻ്ററിയിലെ വാദം. ഹ്യൂൻ കോങ് ഫുക് എന്ന മറ്റൊരു ഫോട്ടോഗ്രാഫറുടെ പേരും ഡോക്യുമെൻ്ററിയിൽ പറയുന്നുണ്ട്. നോയൻ, ചിത്രം പകർത്തിയത് താനാണെന്നും ആ ചിത്രം 20 ഡോളറിന് എപിക്ക് വിൽക്കുകയായിരുന്നുവെന്നും നോയൻ അവകാശപ്പെട്ടു.
ഡോക്യുമെന്ററി വിവാദമായതോടെ ചിത്രമെടുത്തത് ആരാണെന്ന സംശയങ്ങൾ വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് വേൾഡ് പ്രസ് ഫോട്ടോ സംഘടന ആ ചിത്രമെടുത്തതിൻ്റെ ക്രെഡിറ്റിൽ നിന്ന് നിക് ഊട്ടിന്റെ പേര് നീക്കിയത്. നിക് ഊട്ടിൻ്റെ പേരിന് പകരം ‘അറിയില്ല’ എന്നാകും ഇനിയുണ്ടാവുക. എന്നാൽ 1973 ൽ നൽകിയ ‘ഫോട്ടോ ഓഫ് ദി ഇയർ’ അവാർഡ് തിരിച്ചുപിടിക്കുന്നില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് ജൗമാന അൽ സെയ്ൻ ഖൗരി പറഞ്ഞു.
Read more
അതേസമയം ഡോക്യൂമെൻ്ററിയുടെ അവകാശവാദങ്ങൾക്കെതിരെ നിക് ഊട്ട് രംഗത്തെത്തിയിരുന്നു. ഫോട്ടോ താനെടുത്തതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നിക്ക് ഊട്ട്. ഈ അപകീർത്തിപരമായ നടപടിക്കെതിരെ നിക് ഊട്ട് നിയമനടപടി ആരംഭിച്ചിട്ടുണ്ട്. വേൾഡ് പ്രസ്സ് ഫോട്ടോയുടെ തീരുമാനം ‘നിർഭാഗ്യകരവും പ്രൊഫഷണലല്ലാത്തതും’ ആണെന്നാണ് നിക് ഊട്ട് പറയുന്നത്. നിക്ക് ഊട്ട് തന്നെയാണു ഫോട്ടോയെടുത്തതെന്നും ഇക്കാര്യം അന്വേഷണത്തിൽ ബോധ്യപ്പെട്ടതാണെന്നുമുള്ള നിലപാടാണ് എപിയുടേത്. മറ്റു തെളിവുകൾ ഉണ്ടെങ്കിൽ കൈമാറാൻ ഡോക്യുമെന്ററിയുടെ നിർമാതാക്കളോട് അസോസിയേറ്റഡ് പ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആരാണ് ഫോട്ടോയെടുത്തത് എന്നതിലെ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ വസ്‌തുതകളും തെളിവുകളും മാനിച്ച്, നിക്ക് ഊട്ടിന്റെ പേര് നീക്കം ചെയ്തിരിക്കുകയാണ്. എന്നാൽ ഫോട്ടോയ്ക്ക് അന്നു നൽകിയ പുരസ്‌കാരത്തിന് ഒരു മാറ്റവുമില്ല. ഫൊട്ടോഗ്രഫർ ആര് എന്നതിൽ മാത്രമാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്.