ഇമ്രാന്‍ ഖാന് ആശ്വാസം; തടവുശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു, വൈകാതെ ജയില്‍ മോചിതാനാകും

തോഷഖാന അഴിമതി കേസിലെ ഇമ്രാന്‍ ഖാന്റെ മൂന്ന് വര്‍ഷം തടവു ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി മരവിപ്പിച്ചു. ഇമ്രാന്‍ ഖാന്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ണ്ണായക വിധി. ഉടന്‍ തന്നെ ഖാനെ ജാമ്യത്തില്‍ വിടാനും ഇസ്ലമാബാദ് ഹൈക്കോടതി ഉത്തരവിട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ഇമ്രാന്‍ ഖാന്‍ നിലവില്‍ അനുഭവിക്കുന്ന ജയില്‍ ശിക്ഷയില്‍നിന്ന് വൈകാതെ ജയില്‍ മോചിതാനാകും. ഇതോടെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുള്ള അയോഗ്യതയും നീങ്ങി.

കഴിഞ്ഞ ദിവസം ഇമ്രാന്റെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, ജില്ലാകോടതിക്ക് നടപടിക്രമങ്ങളില്‍ പിഴവുണ്ടായെന്ന് നിരീക്ഷിച്ചിരുന്നു.

ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച ഔദ്യോഗിക സമ്മാനങ്ങള്‍ കണക്കില്‍ കാണിക്കാതെയും വിലകുറച്ച് വാങ്ങിയും മറിച്ചുവിറ്റുവെന്ന കേസിലാണ് നേരത്തെ ജില്ലാ കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്.

6,35,000 ഡോളര്‍ വിലമതിക്കുന്ന പാരിതോഷികങ്ങള്‍ വാങ്ങുകയും മറിച്ച് വില്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇമ്രാനെതിരെ ആദ്യം നടപടി എടുത്തത്.