സമാധാന നൊബേല്‍ പുരസ്‌കാരം നർഗീസ് മുഹമ്മദിക്ക്; സ്ത്രീകളുടെ അവകാശത്തിനായി പോരാടിയ മനുഷ്യാവകാശ പ്രവർത്തക

2023ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക്. ഇറാനിലെ സ്തീകളെ അടിച്ചമര്‍ത്തുന്നതിന് എതിരെയും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനും അവർ നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരമെന്ന് നേബേല്‍ പുരസ്‌കാര സമിതി അറിയിച്ചു. നിലവില്‍ നര്‍ഗീസ് മുഹമ്മദി ജയിലിൽ കഴിയുകയാണ്.

നര്‍ഗീസ് മുഹമ്മദിയുടെ പോരാട്ടം മൂലം അവര്‍ക്ക് വ്യക്തപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നോബേല്‍ കമ്മിറ്റി വിലയിരുത്തി. ഭരണകൂടം നർഗീസ് മുഹമ്മദിയെ 13 തവണ അറസറ്റ് ചെയ്തിട്ടുണ്ട്. അഞ്ചുതവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 31 വര്‍ഷത്തോളം അവർ ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണംപൂശിയ ഫലകവും 11 മില്യണ്‍ സ്വീഡിഷ് ക്രോണ (8.33 കോടി രൂപ)യുമാണ് ഇത്തവണ പുരസ്‌കാരത്തുക. 1895ല്‍ മരിച്ച സ്വീഡിഷ് ശാസ്ത്രഞ്ജന്‍ ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മയ്ക്കായാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. 1895 ല്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ആദ്യം സമ്മാനിച്ചത് 1901 ലാണ്.

ബെലാറൂസില്‍ തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഏല്‍സ് ബിയാലിയാറ്റ്‌സ്‌കിയും റഷ്യയിലെ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍, യുക്രെയ്‌നിലെ മനുഷ്യാവകാശ സംഘടനയായ സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്നിവയുമായിരുന്നു കഴിഞ്ഞ വര്‍ഷം സമാധാനത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹമായത്. കഴിഞ്ഞവര്‍ഷം 10 മില്യണ്‍ ക്രോണ (7.5 കോടി രൂപ)യായിരുന്നു സമ്മാനത്തുക.