ഇന്ത്യയുടെ നയതന്ത്രനീക്കങ്ങള്‍ ഫലം കണ്ടു; പിടിച്ചെടുത്ത കപ്പലിലെ എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കുമെന്ന് ഇറാന്‍; ക്യാപ്റ്റന്‍ തീരുമാനിച്ചാല്‍ നാട്ടിലെത്താം

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കുമെന്ന് ഇറാന്‍ സ്ഥാനപതി വ്യക്തമാക്കി. എല്ലാവര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി വ്യക്തമാക്കി. 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ മലയാളികളാണ്. തൃശൂര്‍ സ്വദേശിയായ മലയാളി യുവതി ആന്‍ ടെസ ജേക്കബിനെ വിട്ടയച്ചിരുന്നു. ആന്‍ ടെസ ഇന്നലെ വീട്ടിലെത്തി.

ഇറാന്‍ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഇതിലൊരാളായ ആന്‍ ടെസ തിരികെ നാട്ടിലെത്തി. ഫിലിപ്പൈന്‍സ്, പാകിസ്താന്‍, റഷ്യ, എസ്‌തോണിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. ഇവരെ മോചിപ്പിക്കുന്ന കാര്യത്തില്‍ മറ്റു രാജ്യങ്ങള്‍ ഇടപെട്ടിട്ടില്ല. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരിട്ട് ഇടപെട്ടാണ് ഇന്ത്യാക്കാരുടെ മോചനം സാധ്യമാക്കിയത്.