ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

ഇറാനെതിരെ ഇസ്രയേല്‍ ആരംഭിച്ച ഓപ്പറേഷന്‍ റൈസിംഗ് ലയണില്‍ ഇറാന്റെ പുതിയ സൈനിക മേധാവിയേയും വധിച്ചെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്). തന്റെ മുന്‍ഗാമികള്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ കൊല്ലപ്പെട്ടതോടെയാണ് മേജര്‍ ജനറല്‍ അലി ഷാദ്മാനി സൈനിക നേതൃത്വം ഏറ്റെടുത്തത്. എന്നാല്‍ മുന്‍ഗാമികളായ മേജര്‍ ജനറല്‍ മൊഹമ്മദ് ബഗേരിയുടേയും ലെഫ്റ്റനന്റ് ജനറല്‍ ഘോലം അലി റാഷിദിന്റെയും മരണത്തിന് പിന്നാലെ നാല് ദിവസം മുമ്പാണ് അലി ഷാദ്മാനി സൈനിക തലപ്പത്തേക്ക് വന്നത്. ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖമേനിയാണ് തന്നോട് വളരെ അടുത്തു നില്‍ക്കുന്ന അലി ഷാദ്മാനിയെ സൈനിക മേധാവിയാക്കിയത്.

ചൊവ്വാഴ്ച ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഇറാന്റെ പുതുതായി നിയമിതനായ ഇറാന്‍ സൈനിക മേധാവി അലി ഷാദ്മാനിയെ കൊലപ്പെടുത്തിയതായി വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ടെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ രാത്രിയിലെ ആക്രമണങ്ങളില്‍ ഷാദ്മാനി കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ സായുധ സേനയുടെ അടിയന്തര കമാന്‍ഡിന്റെ തലവനും ഭരണകൂടത്തിലെ ഏറ്റവും മുതിര്‍ന്ന സൈനിക നേതാവുമായിരുന്നു ഷാദ്മാനി. ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൈനിക മേധാവി കൂടിയാണ് ഷാദ്മാനി. മുന്‍ഗാമിയായ മേജര്‍ ജനറല്‍ മുഹമ്മദ് ബാഗേരിയുടെ മരണശേഷം ഇസ്രായേലിനെതിരായ രാജ്യത്തിന്റെ യുദ്ധ ആസൂത്രണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഷാദ്മാനിയുടെ മരണം ഇറാന് കനത്ത തിരിച്ചടിയാണ്.

ഇറാനിയന്‍ ആംഡ് ഫോഴ്‌സിന്റെ എമര്‍ജന്‍സി കമാന്‍ഡിന്റെ കമാന്‍ഡര്‍ ആയ ഷാദ്മാനി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പിലും നേതൃ സ്ഥാനത്തുണ്ടായിരുന്നു.ഓപ്പറേഷന്‍ ‘റൈസിംഗ് ലയണ്‍’ എന്ന ഓപ്പറേഷന്റെ ആദ്യ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ബഗേരിയും റാഷിദും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇറാനിയന്‍ സായുധ സേനയെ നയിക്കാന്‍ അദ്ദേഹത്തെ ഖമേനി നിയമിക്കുകയാരുന്നു. സൈനിക ആസ്ഥാനത്തെ ഖതം അല്‍ അന്‍ബിയ കമാന്‍ഡര്‍ ആയി ഷാദ്മാനിയെ താന്‍ നിയമിച്ചിരിക്കുന്നുവെന്ന് ഖമേനി എക്‌സിലും പോസ്റ്റിട്ടിരുന്നു. ഇറാനിലെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡറും ‘യുദ്ധ മേധാവിയും’ ആയിരുന്ന ഷാദ്മാനി ഇറാന്റെ പരമോന്നത നേതാവായ അലി ഖമേനിയുമായി ഏറ്റവും അടുത്ത സൈനിക നേതാവായി കണക്കാക്കപ്പെടുന്നുവെന്നും ഷാദ്മാനിയെ വധിച്ചുവെന്ന് അറിയിച്ച് ഐഡിഎഫ് പറയുന്നു.

Read more

ജൂണ്‍ 13 വെള്ളിയാഴ്ച ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മേജര്‍ ജനറല്‍ ബാഗേരി മരിച്ചതിന് പിന്നാലെ ചുമതലയിലേക്കെത്തിയ ഷാദ്മാനിയും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൊല്ലപ്പെട്ടത് ഇറാനെ ഉലച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെഖമേനിയും കുടുംബവും ഭൂഗര്‍ഭ ബങ്കറില്‍ ഒളിച്ചു. ഖമനിയും കുടുംബവും ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയെന്ന് ‘ഇറാന്‍ ഇന്റര്‍നാഷനല്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഖമേനി, മകന്‍ മൊജ്താബ ഉള്‍പ്പെടെയുള്ള കുടുബാംഗങ്ങള്‍ വടക്കു കിഴക്കന്‍ ടെഹ്റാനിലെ ലാവിസനിലെ ബങ്കറിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇസ്രായേലിനെതിരായ മുന്‍ ഓപ്പറേഷനുകളുടെ സമയത്തും ഖമേനിയുടെ കുടുംബത്തെ ബങ്കറിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച മഷാദ് നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ഖമേനി രാജ്യത്ത് ഒരിടത്തും സുരക്ഷിതനല്ലെന്നുള്ള മുന്നറിയിപ്പാണെന്ന് വിലയിരുത്തിയതോടെയാണ് രഹസ്യ സങ്കേതത്തിലേക്ക് കുടുംബാംഗങ്ങളടക്കം പരമോന്നത നേതാവ് മാറിയതെന്നും ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.