പശ്ചിമേഷ്യയാകെ വ്യാപിച്ച് സംഘര്‍ഷം, ബഹ്‌റൈനിലെ യുഎസ് താവളം ആക്രമിച്ചെന്ന് ഇറാന്‍; കുവൈത്തിലെ യുഎസ് എംബസി അടച്ചു

യുഎസ്- ഇസ്രയേല്‍ സഖ്യം ഇറാനിലെ ആക്രമണം കടുപ്പിക്കുകയും ഇറാന്‍ പ്രത്യാക്രമണവും രൂക്ഷമാക്കുകയും ചെയ്തതോടെ പശ്ചിമേഷ്യയാകെ ഇറാന്‍ യുഎസ് സംഘര്‍ഷം വ്യാപിക്കുന്നു. ബഹ്‌റൈനിലെ യുഎസ് താവളത്തിനുനേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. ബഹ്‌റൈനിലെ ഷെയ്ഖ് ഇസ മേഖലയില്‍ സ്ഥിതി ചെയ്യുന്ന താവളത്തിനു നേര്‍ക്കാണ് ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഐആര്‍ജിസി അറിയിച്ചു. 20 ഡ്രോണുകളും മൂന്ന് മിസൈലുകളും ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും പ്രധാന കമാന്‍ഡ്, ഹെഡ്ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നുമാണ് ഇറാന്റെ അവകാശവാദം.

ഇന്ധന ടാങ്കുകള്‍ക്കു തീപിടിച്ചുവെന്നും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നും ഇറാന്‍ അവകാശപ്പെടുമ്പോള്‍ ബഹ്‌റൈന്‍ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡിന്റെ സൈനിക കേന്ദ്രങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും മിസൈല്‍-ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങളും നശിപ്പിച്ചതായി യുഎസ് സൈന്യവും അവകാശപ്പെട്ടിട്ടുണ്ട്. ശക്തമായ നടപടികള്‍ തുടരുമെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കി.

പശ്ചിമേഷ്യയാകെ സംഘര്‍ഷം പടര്‍ന്ന് പിടിക്കുമ്പോള്‍ സ്വന്തം പൗരന്മാരെ രാജ്യത്ത് തിരിച്ചെത്തിക്കാനും അമേരിക്ക ശ്രമം നടത്തുന്നുണ്ട്. അടിയന്തര സേവന വിഭാഗത്തില്‍ ഇല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും കുടുംബാംഗങ്ങളോടും ബഹ്റൈന്‍, ഇറാഖ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മാറാന്‍ യുഎസ് നിര്‍ദേശം നല്‍കി. ഇറാനുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് സുരക്ഷാ ഭീഷണികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ഇതിനിടയില്‍ കുവൈറ്റിലെ യുഎസ് എംബസി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചതായി യുസ് എംബസി വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തെത്തുടര്‍ന്ന് ഖത്തര്‍ എനര്‍ജിക്കു കീഴിലെ റാസ് ലഫാന്‍, മെസയീദ്, ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നിവിടങ്ങളിലെ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) പ്ലാന്റുകള്‍ അടച്ചു. ലോകത്തെ എല്‍എന്‍ജി ഉല്‍പാദനത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് റാസ് ലഫാനിലാണ്. സൗദിയിലെ ജുബൈലില്‍ എണ്ണശുദ്ധീകരണശാലയ്ക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണം ചെറുത്തെങ്കിലും അവശിഷ്ടങ്ങള്‍ പതിച്ചു ചെറിയ തീപിടിത്തമുണ്ടായി.