നിരവ് മോദിയുടെ സഹോദരനെതിരെ ഇന്റർപോൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

ബാങ്ക് തട്ടിപ്പിനെ തുടർന്ന് ഇന്ത്യയിൽ നിന്നും കടന്നു കളഞ്ഞ ശതകോടീശ്വരൻ നിരവ് മോദിയുടെ സഹോദരൻ നെഹാൽ ദീപക് മോദിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇദ്ദേഹത്തെ ഏത് രാജ്യത്തു വെച്ച് പിടികൂടാനും അറസ്റ്റ് ചെയ്യാനും അധികൃതർക്ക് അധികാരം നൽകുന്നതാണ് നോട്ടീസ്. നെഹാൽ ദീപക് മോദിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ഇന്റർപോളിനോട് സഹായം അഭ്യർത്ഥിച്ചത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണെന്നാണ് റിപ്പോർട്ടുകൾ.

നെഹാൽ ബെൽജിയൻ പൗരനാണ്, ന്യൂയോർക്ക് സിറ്റിയിലാണ് താമസിക്കുന്നതെന്ന് അന്വേഷണ ഏജൻസി വൃത്തങ്ങൾ അറിയിച്ചു. ഇപ്പോൾ പ്രവർത്തനരഹിതമായ, ഒരു കാലത്ത് നിരവ് മോദിയുടെ മുൻനിര കമ്പനിയായ ഫയർസ്റ്റാർ ഡയമണ്ട് ഇൻകോർപ്പറേറ്റിന്റെ ഡയറക്ടറായിരുന്നു നെഹാൽ. നിരവ് മോദിയും കുടുംബവും ഇന്ത്യ വിട്ട് ഒരു മാസത്തിന് ശേഷമാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസിൽ അപേക്ഷ നൽകുന്നത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് നിരവ് മോദിക്കായി ഫണ്ട് വാങ്ങുന്നതിനും സ്വത്തുക്കൾ വാങ്ങുന്നതിനുമായി സ്ഥാപിച്ച ഇറ്റാക്ക ട്രസ്റ്റിലും നേഹലിന് പങ്കുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിനെ (പി‌എൻ‌ബി) രണ്ട് ബില്യൺ ഡോളർ വഞ്ചിച്ചുവെന്ന് ആരോപിച്ച് നിരവ് മോദി ലണ്ടനിലെ ജയിലിലാണ്. അറസ്റ്റ് ചെയ്തതിനു ശേഷം നിരവ് മോദി ജാമ്യം നേടാൻ ശ്രമിച്ചെങ്കിലും യുകെ ഹൈക്കോടതി പലതവണ ആവശ്യം നിരസിച്ചു.

പി‌എൻ‌ബി അഴിമതി എന്നറിയപ്പെടുന്ന തട്ടിപ്പ് പുറം ലോകം അറിയപ്പെടുന്നതിന് ആഴ്ചകൾക്ക് മുമ്പ് നിരവ് മോദിയും അദ്ദേഹത്തിന്റെ സഹോദരൻ നേഹലും, ഗീതാഞ്ജലി ഗ്രൂപ്പിന്റെ പ്രൊമോട്ടറും ഇരുവരുടെയും അമ്മാവനുമായ മെഹുൽ ചോക്സിയും ഉൾപ്പെടെ കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്ത്യയിൽ നിന്നും കടന്നുകളയുകയായിരുന്നു.

നിരവ് മോദിയെ കള്ളപ്പണം വെളുപ്പിക്കുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനും നെഹാലും മറ്റ് കുടുംബാംഗങ്ങളും സഹായിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.