മാലിദ്വീപിലുള്ള സൈന്യത്തെ പിന്‍വലിക്കും; മാര്‍ച്ച് പത്തിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കും; കോര്‍ ഗ്രൂപ്പ് യോഗത്തില്‍ നയം വ്യക്തമാക്കി ഇന്ത്യ

മാലിദ്വീപിലുള്ള സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ച് ഇന്ത്യ. ഡല്‍ഹിയില്‍ ചേര്‍ന്ന കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായത്.
ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മേയ് 10നകം രാജ്യത്തെ മൂന്ന് വ്യോമ താവളങ്ങളില്‍നിന്ന് ഇന്ത്യന്‍ സേന പിന്മാറുമെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. . ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടന്നത്.

ആദ്യഘട്ടത്തില്‍ മാര്‍ച്ച് 10നകം ഒരു വ്യോമ താവളത്തിലേയും പിന്നീട് രണ്ടു മാസത്തിനകം മറ്റു രണ്ടിടത്തെയും സൈനികരാണ് പിന്മാറുകയെന്നും മാലിദ്വീപ് പറയുന്നു. എന്നാല്‍ സേനയെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ത്യ വ്യക്തത വരുത്തിയിട്ടില്ല. മൂന്നാം കോര്‍ ഗ്രൂപ്പ് യോഗം ഫെബ്രുവരിയില്‍മാലിദ്വീപില്‍ നടത്താനാണ് തീരുമാനം.

മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്സിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 77 ഇന്ത്യന്‍ സൈനികരും അതുമായി ബന്ധപ്പെട്ട വസ്തുവകകളും മാലിദ്വീപിലുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിദ്വീപ് സര്‍ക്കാരിലെ മൂന്ന് ഉപമന്ത്രിമാര്‍ സമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ഇന്ത്യയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മാലിദ്വീപ് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സു ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മാര്‍ച്ച് 15 വരെ സമയം നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു.

മാലദ്വീപിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ ധ്രുവ് ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നല്‍കിയിരുന്നു. ഇന്ത്യന്‍ പ്രതിരോധ സേന ഈ വിമാനങ്ങള്‍ പരിപാലിക്കുകയും മാലിദ്വീപ് സേനയെ അവിടെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവരെയാണ് ഇന്ത്യ തിരികെ വിളിക്കുന്നത്.