തെരുവില്‍ പ്രതിഷേധവുമായി ഇമ്രാന്‍ അനുകൂലികള്‍; പുതിയ പാക് പ്രധാനമന്ത്രി ഇന്ന്

അവിശ്വാസത്തില്‍ പാളി ഇമ്രാന്‍ ഖാന്‍ പുറത്തായതോടെ പാകിസ്ഥാനില്‍ ഇമ്രാന്‍ അനുകൂലികളുടെ പ്രതിഷേധം ശക്തം. പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) അംഗങ്ങള്‍ പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ പ്രതിഷേധ റാലികള്‍ നടത്തി. പാകിസ്ഥാനില്‍ പുതിയ ഇന്ന് ദേശീയ അസംബ്ലി ചേര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനിരിക്കെയാണ് പ്രക്ഷോഭം ശക്തമായത്.

ഇസ്ലാമാബാദ്, കറാച്ചി, പെഷവാര്‍, മലകണ്ട്, മുള്‍ട്ടാന്‍ ഖനേവല്‍, ഖൈബര്‍, ജാങ്, ക്വറ്റ തുടങ്ങിയ നഗരങ്ങളില്‍ ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

പാകിസ്ഥാനില്‍ തന്റെ ഭരണം നഷ്ടമായതിന് പിന്നില്‍ വിദേശ ഗൂഢാലോചനയാണെന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കമാണ് ഞായറാഴ്ച അടയാളപ്പെടുത്തിയതെന്ന് ഖാന്‍ പറഞ്ഞു.

‘1947-ല്‍ പാകിസ്ഥാന്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി മാറി; എന്നാല്‍ ഭരണമാറ്റത്തിന്റെ വിദേശ ഗൂഢാലോചനയ്ക്കെതിരെ സ്വാതന്ത്ര്യസമരം ഇന്ന് വീണ്ടും ആരംഭിക്കുന്നു. തങ്ങളുടെ പരമാധികാരവും ജനാധിപത്യവും എപ്പോഴും സംരക്ഷിക്കുന്നത് രാജ്യത്തെ ജനങ്ങളാണ്,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അഴിമതിക്കാരുടെ നേതൃത്വത്തിലുള്ള ഇറക്കുമതി ചെയ്ത സര്‍ക്കാരിനെ തള്ളിപ്പറഞ്ഞുകാണ്ട് തെരുവിലിറങ്ങിയ ജനക്കൂട്ടത്തിന് നന്ദി പറയുകയും, ചരിത്രത്തില്‍ തന്നെ ഇത്തരമൊരു പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും ഖാന്‍ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പാകിസ്ഥാനില്‍ പ്രധാനമന്ത്രിയ്ക്കായുള്ള തിരഞ്ഞെടുപ്പ് നടക്കുക. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഷഹബാസ് ഷെരീഫാണ്. തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പിടിഐയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടി വെസ് ചെയര്‍മാന്‍ ഷാ മഹമ്മൂദ് ഖുറേഷിയാണ് മത്സരിക്കുന്നത്.

342 അംഗ ദേശീയ അസംബ്ലിയില്‍ 174 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാനെതിരായ അവിശ്വാസം പാസ്സായത്. അവിശ്വാസ വോട്ടിലൂടെ പുറത്താക്കപ്പെട്ട രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍.