കുട്ടികളെ സ്കൂളിൽ വിടുന്നില്ലേ?, എങ്കിൽ മാതാപിതാക്കൾ ജയിൽ പോകണം; കടുത്ത നടപടിയുമായി ദക്ഷിണാഫ്രിക്കൻ‌ സർക്കാർ

കുട്ടികളുടെ വിദ്യാഭ്യാസം രാജ്യത്തിന് തന്നെ വെളിച്ചം പകരുന്ന ഒന്നാണ്. അവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് കുറ്റകരവുമാണ്.ഇപ്പോഴിതാ രാജ്യത്ത് കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് ദക്ഷിണാഫ്രിക്ക.കുട്ടികളെ സ്കൂളിൽ വിട്ടില്ലെങ്കിൽ ദക്ഷിണ ആഫ്രിക്കയിലെ മാതാപിതാക്കൾ ഇനി ജയിലിൽ കിടക്കേണ്ടി വരും.

കുട്ടികളെ സ്കൂളിൽ ചേർത്തില്ലെങ്കിൽ 12 മാസം തടവാണ് മാതാപിതാക്കളെ കാത്തിരിക്കുന്നത്. ബേസിക് എഡ്യുക്കേഷന്‍ ലോ അമെന്ഡ്മെന്റ് (ബേല) എന്ന പേരിലാണ് പുതിയ നടപടി.അടിസ്ഥാന വിദ്യാഭ്യാസ നിയമ ഭേദഗതിയിലൂടെ വമ്പൻ മാറ്റങ്ങൾക്ക് തുടക്കമിടുകയാണ് ദക്ഷിണാഫ്രിക്കൻ പാർലമെന്റ്.

മാതാപിതാക്കൾക്ക് മാത്രമല്ല സ്കൂളുകൾക്കും നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. സ്കൂളുകളിൽ കുട്ടികളെ അടിക്കുകയോ മറ്റ് രീതിയിലുള്ള ദേഹോപദ്രവമായ ശിക്ഷകൾ നൽകുകയോ ചെയ്യരുതെന്നും പുതിയ നിയമം പറയുന്നു.സ്കൂളുകളിലെ ഭാഷാ പരമായ നയത്തേക്കുറിച്ചും പുതിയ ബില്ല് അനുസരിച്ച് നിര്‍ദേശങ്ങളുണ്ട്.

രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ഉടച്ചു വാർക്കുമെന്നാണ് ഭൂരിപക്ഷ കക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ അവകാശവാദം.1994ന് ശേഷമുള്ള വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ നീക്കമായാണ് പുതിയ ബില്ലിനെ സര്‍ക്കാര്‍ കാണുന്നത്. എന്നാൽ പുതിയ പരിഷ്കാരങ്ങൾ വഴി സ്കൂളുകൾക്ക് മേൽ സർക്കാർ അമിതാധികാര പ്രയോഗം നടത്തുകയാണെന്നാണ് രാജ്യത്തെ മുഖ്യ പ്രതിക്ഷമായ ഡെമോക്രാറ്റിക് അലയൻസ് ആരോപിക്കുന്നത്.

2021ലെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയിലെ വിദ്യാഭ്യാസ മേഖല വളരെ പിന്നിലാണ്. ലോകമെമ്പാടുമായി നാല് ലക്ഷത്തോളം കുട്ടികളുടെ വായനാ ശേഷി വിലയിരുത്തിയതിന് പിന്നാലെയാണ് ഈ നിരീക്ഷണം. പത്ത് വയസ് പ്രായത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയിലെ പത്തില്‍ എട്ട് കുട്ടികള്‍ക്കും വായിക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തൽ.